മലപ്പുറം: ലോക ദീര്‍ഘദൂര കുതിരയോട്ടത്തില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ എഫ്.ഇ.ഐയുടെ 120 കിലോമീറ്റര്‍ എന്‍ഡ്യൂറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യക്ക് അഭിമാനായി മലയാളി പെണ്‍കുട്ടി നിദ അന്‍ജും ചേലാട്ട്. ഫ്രാന്‍സിലെ കാസ്റ്റല്‍സെഗ്രാറ്റ് നഗരത്തില്‍ നടന്ന പോരാട്ടത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് ചരിത്രം കുറിച്ചത് 21 വയസുകാരിയായ നിദ അന്‍ജും മലപ്പുറം തിരൂര്‍ സ്വദേശിയാണ്.
യുവ റൈഡര്‍മാര്‍ക്കായി നടത്തുന്ന ഇക്വസ്ട്രിയന്‍ വേള്‍ഡ് എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. 7.29 മണിക്കൂര്‍ മാത്രം സമയമെടുത്താണ് നിദ ചാമ്പ്യന്‍ഷിപ്പ് പൂര്‍ത്തീകരിച്ചത്. ഒരേ കുതിരയുമൊത്ത് രണ്ടു വര്‍ഷകാലയളവില്‍ 120 കിലോമീറ്റര്‍ ദൂരം രണ്ടു വട്ടമെങ്കിലും മറികടന്നാലാണ് ഈ ലോക ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യത ലഭിക്കുക. നിദയാവട്ടെ രണ്ടു കുതിരകളുമായി നാലുവട്ടം ഈ ദൂരം താണ്ടി റെക്കോര്‍ഡിട്ടിട്ടുണ്ട്. ത്രീ സ്റ്റാര്‍ റൈഡര്‍ പദവി നേടിയ ഏക ഇന്ത്യന്‍ വനിതയുമാണ് നിദ.
യു.കെയിലെ ബെർമിങ്ഹാം സർവ്വകലാശാലയിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദവും റഫാൾസ് വേൾഡ് അക്കാദമിയിൽ നിന്ന് ഐ.ബി. ഡിപ്ലോമയും നേടിയ വ്യക്തിയാണ് നിദ. റീജൻസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ടാണ് പിതാവ്. മിൻഹത്ത് അൻവർ അമീനാണ് മാതാവ്. സഹോദരി: ഡോ. ഫിദ അഞ്ജും ചേലാട്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




