യുവാവിനെ സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ സംഭവം; ‘തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ല, ഞാന്‍ ഒളിവില്‍, സ്വര്‍ണ്ണം തട്ടിയെടുത്തത് ഷമീര്‍, പേടിച്ചിട്ടാണ് മാറി നില്‍ക്കുന്നത്; കാണാതായ ഇര്‍ഷാദ്; കേസില്‍ ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട് പന്തീരിക്കരയില്‍ സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയ
ഇര്‍ഷാദിന്റെ വീഡിയോ സന്ദേശം പുറത്ത്. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് കാണാതായ ഇര്‍ഷാദിന്റെ വെളിപ്പെടുത്തല്‍. ഷമീറിനെ പേടിച്ചിട്ടാണ് മാറി നില്‍ക്കുന്നതെന്നും ഷമീറാണ് എല്ലാത്തിനും പിന്നിലെന്നും ഇര്‍ഷാദ് വെളിപ്പെടുത്തി. ഷമീര്‍ തന്നെ ഭീഷണിപ്പെടുത്തുന്നു. സെല്‍ഫി വിഡിയോയിലൂടെയാണ് ഇര്‍ഷാദിന്റെ വിശദീകരണം.

അതിനിടെ കോഴിക്കോട് പന്തീരിക്കരയില്‍ സ്വര്‍ണക്കടത്തു സംഘം യുവാവിനെ തട്ടിക്കൊണ്ടുയെന്ന പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു.
കൂത്തുപറമ്പ് സ്വദേശി മര്‍സീദ് എന്നയാളാണ് അറസ്റ്റിലായത്. പെരുവണ്ണാമൂഴി പോലീസാണ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര എ. എസ് പി വിഷ്ണു പ്രദീപിനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല. താമരശേരിക്ക് അടുത്തുള്ള കൈതപ്പൊയില്‍ ഉള്ള സംഘമാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന് ലഭിച്ച സൂചന.

ഇതിനിടെ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ രണ്ടുപേരെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഭര്‍ത്താവിനെ ദുബായില്‍ ചിലര്‍ ബന്ദിയാക്കിയെന്നും ഇര്‍ഷാദ് സ്വര്‍ണ്ണം നല്‍കിയാല്‍ മാത്രമേ ഭര്‍ത്താവിനെ വിട്ടു നല്‍കുകയുള്ളൂ എന്നും ഇര്‍ഷാദിന്റെ മാതാവിനോട് പറഞ്ഞ യുവതിയെയും ഇന്നലെ കസ്റ്റഡിയിലായ ഷമീര്‍ നല്‍കിയ മൊഴിയിലെ യുവാവിനെയുമാണ് ചോദ്യം ചെയ്തത്.

ദുബായില്‍ നിന്ന് കഴിഞ്ഞ മേയിലാണ് ഇര്‍ഷാദ് നാട്ടിലെത്തിയത്. തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി വീട്ടില്‍ വിളിച്ചത്. പിന്നീട് ഒരു വിവരവും ഇല്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനിടെ, വിദേശത്തുള്ള സഹോദരന്റെ ഫോണിലേക്ക് വാട്‌സ്ആപ് വഴി ഭീഷണി സന്ദേശം എത്തി. ഇര്‍ഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം അയച്ചുകൊടുത്തു. ദുബായില്‍ നിന്ന് വന്ന ഇര്‍ഷാദിന്റെ കയ്യില്‍ കൊടുത്തു വിട്ട സ്വര്‍ണം കൈമാറിയില്ലെന്ന് കാട്ടി ചിലര്‍ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.

 

Share news
error: Content is protected !!
Scroll to Top