സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ ഒളിവിലായിരുന്ന മുഖ്യ പ്രതി അറസ്റ്റില്‍. ചാലപ്പുറം സ്വദേശി പി പി ഷബീറിനെ വയനാട്ടില്‍ നിന്നാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പിടികൂടിയത്.

വയനാട്ടില്‍ ഇന്നലെ രാത്രി ഹരിയാന റജിസ്‌ട്രേഷന്‍ കാറില്‍ ബെനാമി വിലാസത്തില്‍ നിര്‍മിക്കുന്ന റിസോര്‍ട്ട് സന്ദര്‍ശിക്കാന്‍ വേഷം മാറിയെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. പ്രതികളുടെ അക്കൗണ്ടിലേക്ക് 46 കോടി രൂപ വന്നതായാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ ഇ ഡി അന്വേഷണത്തിന് വിടണം എന്ന ശുപാര്‍ശയും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ട്.

പിടിയിലായ ഷബീറിനായി നേരത്തെ പൊലീസ് ലുക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. 2021 ജൂലൈയില്‍ നഗരത്തിലെ 7 കേന്ദ്രങ്ങളിലാണ് സമാന്തര എക്‌സ്‌ചേഞ്ചുകള്‍ കണ്ടെത്തിയത്. കേരളത്തില്‍ കോഴിക്കോട്, മലപ്പുറം, കൊരട്ടി, കൊച്ചി എന്നിവിടങ്ങളിലും ഡല്‍ഹി, നോയിഡ, ഹൈദരാബാദ്, ബെംഗളൂരു, എന്നിവിടങ്ങളിലെല്ലാം സമാന്തര എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിച്ചെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് വഴി സര്‍ക്കാരിനു കോടികളുടെ നഷ്ടമുണ്ടായതായി കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പ് നേരത്തേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റജിസ്‌ട്രേഷന്‍ ഇനത്തില്‍ മാത്രം 2.5 കോടിയാണ് നഷ്ടം.

 

 

Share news
error: Content is protected !!
Scroll to Top