സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ഹജ്ജ് ക്യാമ്പ് വോളണ്ടിയര്‍ അപേക്ഷ ഫോറം; ഹജ്ജ് കമ്മിറ്റിക്ക് ബന്ധമില്ല: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

കരിപ്പൂര്‍ : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ കരിപ്പൂരിലെ ഹജ്ജ് ക്യാമ്പില്‍ വോളണ്ടിയര്‍ സേവനത്തിനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് വേണ്ടി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന അപേക്ഷാ ഫോറവുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് യാതൊരു ബന്ധവുമില്ലെന്ന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ 16.3.2024 ലെ ഉത്തരവ് പ്രകാരം ഹജ്ജ് ക്യാമ്പിലെ വിവിധ പര്‍ച്ചേസ് നടപപടികള്‍ക്കായി ജില്ലാ കലക്ടറുടെ നേൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ലോക്കല്‍ പര്‍ച്ചേസ് കമ്മിറ്റി മുഖേന നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് തീര്‍ത്തും സുതാര്യമായി വിവിധ ആവശ്യങ്ങള്‍ക്കുള്ള ടെര്‍ഡറുകള്‍ ക്ഷണിച്ചതോടൊപ്പം ഹജ്ജ് ക്യാമ്പില്‍ ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിക്കുകയും ലഭ്യമായ മുഴുവന്‍ ടെന്‍ഡറുകളും ബന്ധപ്പെട്ട കമ്മിറ്റി പരിശോധിച്ച് ഏറ്റവും കുറവ് നിരക്ക് ക്വോട്ട് ചെയ്ത കക്ഷിക്ക് വ്യവസ്ഥകള്‍ പ്രകാരം കരാര്‍ നല്‍കുകയും ചെയ്തതായി ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ വ്യക്തമാക്കുന്നു .

ക്യാമ്പ് കാലയളവില്‍ ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യേണ്ട പൂര്‍ണ്ണ ചുമതല ടെന്‍ഡര്‍ ലഭിക്കുന്ന കക്ഷിക്കാണ്. ഇതിനാവശ്യമായ ജീവനക്കാരെ ലഭ്യമാക്കേണ്ടതും അവരുടെ ഉത്തരവാദിത്തമാണ്. പരാതി രഹിതമായി ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കണമെന്ന് ബന്ധപ്പെട്ടവരെ കൃത്യമായി അറിയിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ കാണുന്ന രീതിയിലുള്ള വാര്‍ത്തകളിലോ മറ്റോ ഒരു നിലക്കും ഹജ്ജ് കമ്മിറ്റിക്ക് പങ്കില്ല. എല്ലാ വിഭാഗത്തിന്റെയും പൂര്‍ണ്ണ സഹകരണത്തോടെ നടക്കുന്ന ഹജ്ജ് ക്യാമ്പില്‍ ഏതെങ്കിലും വിഭാഗത്തിന്റെ താല്പര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്നതായി വന്ന വാര്‍ത്തകള്‍ തികച്ചും വസ്തുതാ വിരുദ്ധമാണ്. ഹജ്ജ് ക്യാമ്പ് സ്വാഗത സംഘം കമ്മിറ്റിയിലും മറ്റെല്ലാ സമിതികളിലും എല്ലാ വിഭാഗം ആളുകളേയും നിയമാനുസൃതം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളേയും പരിഗണിച്ചും സഹകരിപ്പിച്ചുമുളള സമീപനമാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി സ്വീകരിച്ചുവരുന്നത്. തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരില്‍ നിന്നായാലും തെറ്റാണ്. പരിശുദ്ധ ഹജ്ജിന്റെ മഹത്വത്തിനു കളങ്കമുണ്ടാകുന്ന എല്ലാ പ്രവണതകളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും ഹജ്ജ് കമ്മിറ്റി നേരത്തെ തന്നെ കൃത്യമായി അറിയിച്ചിട്ടുണ്ട്. വീണ്ടും ഉണര്‍ത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നിന്നുളള ഹജ്ജ് തീര്‍ത്ഥാടന യാത്രയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും സുഗമമാക്കുന്നതിന് ബഹു. സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി.അബ്ദു റഹ്‌മാന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്തെ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളിലും ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ നേരത്തെ തന്നെ പ്രത്യേക യോഗങ്ങള്‍ ചേരുകയും വിവിധ തലങ്ങളിലുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അവസാനഘട്ട ഒരുക്കങ്ങള്‍ വിലിയിരുത്തുന്നതിന് ബഹു. മന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് വകുപ്പ് മേധാവികളുടെ പ്രത്യേക യോഗവും ചേരുന്നുണ്ട്. ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതലയും ഇതിനകം നല്‍കിയിട്ടുണ്ട്.

ഈ വര്‍ഷം സംസ്ഥാനത്തെ മൂന്ന് ഹജ്ജ് ക്യാമ്പുകളിലേയും വിവിധ തലങ്ങളില്‍ സേവനം ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹജ്ജ് കമ്മിറ്റിയുടെ പരിചയ സമ്പന്നരായ ട്രെയിനര്‍മാരില്‍ നിന്നും ലിസ്റ്റ് ചെയ്തും, മുന്‍ വര്‍ഷങ്ങളിലെ സമര്‍ത്ഥരായ വോളണ്ടിയര്‍മാരെ പ്രത്യേകം പരിഗണിക്കാനും അതോടൊപ്പം താല്പര്യമുള്ളവര്‍ക്ക് നിബന്ധനകളോടെ അവസരം നല്‍കാനുമാണ് ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം. ആ നിലയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. ഹജ്ജ് ക്യാമ്പ് സംഘാടനത്തിനായി മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളിലും അതത് ജില്ലകളിലെ കക്ഷി രാഷ്ട്രീയ ഭേദമന്യേ ജന പ്രതിനികളെയും ബന്ധപ്പെട്ടവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് തന്നെ വിപുലമായ ക്യാമ്പ് ഓര്‍ഗനൈസിംഗ് കമ്മിറ്റി രൂപീകരിക്കുകയും ഇതിന്റെ കീഴില്‍ വിവിധ സബ് കമ്മിറ്റികളിലായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിട്ടുണ്ട്. കരിപ്പൂരില്‍ 16.04.2024 (വ്യാഴം) വിവിധ സബ് കമ്മിറ്റികളുടെ അവലോകന യോഗവും ചേര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ഹജ്ജ് തീര്‍ത്ഥാടന യാത്ര അടുത്ത ദിവസം ആരംഭിക്കാനിരിക്കെ പ്രവര്‍ത്തനങ്ങളെ കളങ്കപ്പെടുത്തുന്ന രീതിയിലുള്ള നീക്കങ്ങള്‍ ആരില്‍ നിന്നും ഉണ്ടാവരുതെന്നും ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തനങ്ങളില്‍ കക്ഷി, സംഘടനാ ഭേദമന്യേ എല്ലാവരും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി അംഗവും ഹജ്ജ് ക്യാമ്പ് ജനറല്‍ കണ്‍വീനറുമായ അഡ്വ. പി. മൊയ്തീന്‍ കുട്ടി, ഫുഡ് ആന്‍ഡ് സര്‍വ്വീസസ് സബ് കമ്മിറ്റി ചെയര്‍മാനും ഹജ്ജ് കമ്മിറ്റി അംഗവുമായ കെ.പി സുലൈമാന്‍ ഹാജി, ഹജ്ജ് ക്യാമ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ യു. അബ്ദുല്‍ കരീം ഐ.പി.എസ് (റിട്ട), ഹജ്ജ് സെല്‍ ഓഫീസര്‍ കെ.കെ മൊയ്തീന്‍ കുട്ടി, വകുപ്പ് മന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥന്‍ യൂസുഫ് പടനിലം, അസി. സെക്രട്ടറി എന്‍. മുഹമ്മദലി എന്നിവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top