കോഴിക്കോട് ജില്ലാ ജയിലില്‍ സംഘര്‍ഷം: ജാമ്യത്തിലിറങ്ങിയ പ്രതികളും ജയില്‍ ജീവനക്കാരും ഏറ്റുമുട്ടി

കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളും ജയില്‍ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി. മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്കും രണ്ട് പ്രതികള്‍ക്കും പരിക്കേറ്റു. ഇന്നലെ സബ് ജയിലില്‍ നിന്ന് ജില്ലാ ജയിലിലേക്ക് മാറ്റിയ തടവുകാരെ കാണാനെത്തിയവരും ജയില്‍ ഉദ്യോഗസ്ഥരും തമ്മിലാണ് ഏറ്റുമുട്ടിയത്. സന്ദര്‍ശന സമയം കഴിഞ്ഞതിനെ തുടര്‍ന്ന് പ്രതികളെ കാണാന്‍ ഇവരെ അനുവദിച്ചിരുന്നില്ല. ഇതോടെ തടവുകാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു എന്നാണ് വിവരം.

ജയിലില്‍ നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയ കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി അജിത്ത് വര്‍ഗീസും കൊണ്ടോട്ടി സ്വദേശി ജില്‍ഷാദും സുഹൃത്തിനെ കാണാനാണ് ജില്ലാ ജയിലിലേക്ക് എത്തിയത്. അജിത്ത് വര്‍ഗീസ് നിരവധി കേസുകളില്‍ പ്രതിയാണ്. അഞ്ച് മണിക്ക് ശേഷമാണ് ഇരുവരുമെത്തിയത്. സന്ദര്‍ശക സമയം കഴിഞ്ഞതിനാല്‍ തടവുകാരനെ കാണാന്‍ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാക്കേറ്റമായി. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ജയിലിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച ഇവരെ തടയുന്നതിനിടെയാണ് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ രഞ്ജിഷ്, പ്രദീപ്, നിതിന്‍ എന്നിവര്‍ക്കാണ് പരിക്ക്. ഇവര്‍ ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. അജിത്തിനും ജില്‍ഷാദിനും നിസാര പരിക്കുകളുണ്ട്. കസബ പോലീസെത്തി പ്രതികളെ കസ്റ്റഡിയില്‍ എടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top