അട്ടപ്പാടി മധു കേസ്: കൂറുമാറ്റം തുടരുന്നു, പതിനാറാം സാക്ഷിയും കൂറു മാറി

അട്ടപ്പാടി മധു വധക്കേസില്‍ തുടര്‍ച്ചയായി വീണ്ടും കൂറുമാറ്റം.16 ആം സാക്ഷി അബ്ദുള്‍ റസാഖ് ആണ് ഇന്ന് കൂറുമാറിയത്. ഇതുവരെ ആറ് സാക്ഷികള്‍ കോടതിയില്‍ മൊഴിമാറ്റി പറഞ്ഞു. സാക്ഷികള്‍ നിരന്തരം കൂറുമാറുന്നത് കേസിനെ ദുര്‍ബലപ്പെടുത്തുമെന്നാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ആശങ്ക.

അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചിലെ താല്‍ക്കാലിക വാച്ചര്‍ പതിനാറാം സാക്ഷി അബ്ദുല്‍ റസാഖാണ് ഇന്ന് കോടതിയില്‍ മൊഴി മാറ്റിയത്. മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്നത് കണ്ടിട്ടില്ലെന്ന് റസാക്ക് കോടതിയില്‍ പറഞ്ഞു. മധു കൊല്ലപ്പെട്ട ദിവസം പെട്ടിക്കല്‍ തേക്ക് പ്ലാന്റേഷനില്‍ ജോലിയിലായിരുന്നുവെന്നും റസാഖ് പറഞ്ഞു. ഇതുവരെ ആറു സാക്ഷികളാണ് കേസില്‍ കുറുമാറിയത്.

പുതിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച ശേഷം കഴിഞ്ഞ 18നാണ് കേസിലെ വിചാരണ പുനരാരംഭിച്ചത്. ആദ്യദിവസം തന്നെ കേസിലെ പന്ത്രണ്ടാം സാക്ഷി അനില്‍കുമാര്‍ കൂറുമാറി. പതിമൂന്നാം സാക്ഷി ആരോഗ്യകാരണങ്ങളാല്‍ വിചാരണ വേളയില്‍ ഹാജരായില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 14,15 സാക്ഷികളും കോടതിയില്‍ മൊഴിമാറ്റി പറഞ്ഞു. സാക്ഷികള്‍ നിരന്തരം കൂറുമാറുന്നത് കേസിനെ ബാധിക്കും എന്നാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍ പറയുന്നത്

പ്രതികള്‍ പണം നല്‍കി സാക്ഷികളെ സ്വാധീനിച്ചു എന്നാണ് സംശയിക്കുന്നതെന്നും സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കാന്‍ കോടതി തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നതാണെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പറയുന്നു.

സാക്ഷികള്‍ നിരന്തരം കൂറുമാറുന്നതില്‍ കടുത്ത ആശങ്കയിലാണ് മധുവിന്റെ കുടുംബം. കൂറുമാറാതിരിക്കാന്‍ സാക്ഷികള്‍ തങ്ങളോട് പണം ആവശ്യപ്പെട്ടുവെന്ന ഗുരുതരാരോപണം കഴിഞ്ഞദിവസം മധുവിന്റെ സഹോദരി ഉന്നയിച്ചിരുന്നു. മണ്ണാര്‍ക്കാട് എസ്സി, എസ്ടി കോടതിയില്‍ കേസിന്റെ വിചാരണ തുടരുകയാണ്.

 

 

Share news
error: Content is protected !!
Scroll to Top