HIGHLIGHTS : Vegetable prices in the public market did not see any effect from government intervention
തിരുവനന്തപുരം: സര്‍ക്കാര്‍ ഇടപെടലിലും ഫലം കാണാതെ പൊതുവിപണിയിലെ പച്ചക്കറി വില വീണ്ടും കുതിച്ചുയര്‍ന്നു. സവാള ഒഴികെ പച്ചക്കറികള്‍ക്കെല്ലാം വിലയുയര്‍ന്നു. കൃഷിവകുപ്പിന്റെ വിപണി ഇടപെടലിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ അറുപതിലേക്ക് താഴ്ന്ന ഒരു കിലോ തക്കാളിക്ക് ഇന്നലെ തിരുവനന്തപുരത്ത് 90 മുതല്‍ 95 വരെയായിരുന്നു വില.
അയല്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയെന്ന കാരണം പറഞ്ഞ് ഇടനിലക്കാര്‍ വിലകുറക്കാന്‍ തയാറാകാത്തതാണ് വിലവര്‍ധനയ്ക്ക് കാരണമായത്. എന്നാല്‍ സാധനങ്ങള്‍ക്ക് അനാവശ്യ ക്ഷാമം സൃഷ്ടിച്ച് കരിഞ്ചന്തയില്‍ വില്‍പന നടത്തുന്നതാണ് വില വര്‍ധനവിന് കാരണമെന്ന ആക്ഷേപവും ശക്തമാണ്.
ഏറ്റവും കൂടുതലായി വിലവര്‍ധനവുണ്ടായ തക്കാളി തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ഹോര്‍ട്ടികോര്‍പ്പിന് നല്‍കുന്നത് 45-40 രൂപക്കാണ്, ഇതേ വിലക്കാണ് സ്വകാര്യ കച്ചവടക്കാര്‍ക്കും ഇവ ലഭിക്കുന്നത്. എന്നാല്‍ വിലക്കുറവില്‍ ലഭിക്കുന്ന തക്കാളി കേരളത്തിലെ പൊതുവിപണിയിലെത്തുമ്പോള്‍ വിലവര്‍ധിക്കുന്നത് ഇവക്ക് ക്ഷാമം സൃഷ്ടിക്കുന്നതുകൊണ്ടാണെന്നാണ് ആക്ഷേപം.
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ശരാശരി 75 ടണ്‍ പച്ചക്കറി തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുമായി ഹോര്‍ട്ടികോര്‍പ് കേരളത്തിലെത്തിക്കുന്നുണ്ട്. തക്കാളിക്ക് 56, മുരിങ്ങയ്ക്ക് 89, വെണ്ട 31 എന്നിങ്ങനെയാണ് തിരുവനന്തപുരത്തെ ഹോര്‍ട്ടികോര്‍പ് വില. ഇതേ നിരക്കില്‍ വില്‍പ്പന തുടരാനാണ് തീരുമാനം.