‘ജനാഭിലാഷം പാലിക്കാനായില്ല’; ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് രാജിവെച്ചു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് നാടകീയമായി രാജിവെച്ചു. നാടകീയ രാജിയോടെ ഏറ്റവും കുറച്ചുകാലം ബ്രിട്ടീഷ് പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തിയായും ലിസ്ട്രസ് മാറി. അധികാരമേറ്റെടുത്ത് 45 ആം ദിവസമാണ് രാജി. സാമ്പത്തിക നയങ്ങള്‍ക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജി. പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല, രാജിവെക്കുന്നു എന്നാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നുള്ള പിന്മാറ്റത്തിന് പിറകെ ലിസ് ട്രസ് പ്രതികരിച്ചത്. മാസങ്ങളായി ബ്രിട്ടീഷ് രാഷ്ട്രീയത്തിലും ഭരണത്തിലും തുടരുന്ന പ്രതിസന്ധിയാണ് പ്രധാനമന്ത്രിയുടെ രാജിയില്‍ കലാശിച്ചത്.

അധികാരമേറ്റതിന് പിറകെ ലിസ് ട്രസ് അവതരിപ്പിച്ച സാമ്പത്തിക പാക്കേജിനും മിനി ബജറ്റിനും എതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. കൂടെ പണപ്പെരുപ്പം പാരമ്യത്തിലെത്തി. നികുതിയിളവുകള്‍ സാമ്പത്തിക മേഖലയെ ബാധിക്കുമെന്ന് പ്രതിപക്ഷത്തിനൊപ്പം പാര്‍ട്ടിയിലേയും കാബിനറ്റിലെയും പ്രമുഖര്‍ വിമര്‍ശിച്ചു. ധനമന്ത്രി ക്വാസി കോര്‍ട്ടെങ്ങ് രാജിവച്ചു. പിറകെ ലിസ് ട്രസിനെതിരെ ആരോപണള്‍ ഉന്നയിച്ച് ആഭ്യന്തരമന്ത്രിയും ഇന്ത്യന്‍ വംശജയുമായ സുവല്ലെ വെര്‍മനും സ്ഥാനം ഒഴിഞ്ഞു.

താന്‍ പോരാളിയെന്നും തോറ്റ് പിന്മാറില്ലെന്നുമായിരുന്നു അപ്പോള്‍ ലിസ് ട്രസിന്റെ പ്രതികരണം. വിമര്‍ശനവും പ്രതിഷേധവും കടുത്തതോടെയാണ് ബ്രിട്ടന്റെ മൂന്നാമത് വനിതാ പ്രധാനമന്ത്രിയുടെ മടക്കം. പുതിയ നേതൃത്വം വരുന്നത് വരെ സ്ഥാനത്ത് തുടരുമെന്ന് ലിസ് ട്രസ് വ്യക്തമാക്കി. അടുത്ത പ്രധാനമന്ത്രിയെ അടുത്ത ആഴ്ചയോടെ തെരഞ്ഞെടുക്കാനാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നീക്കം. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും മുന്‍ തെരഞ്ഞെടുപ്പില്‍ ലിസ് ട്രസിന് പിറകെ രണ്ടാം സ്ഥാനത്തെത്തിയ റിഷി സുനക്, മുന്‍ പ്രതിരോധ സെക്രട്ടറി പെന്നി മൂര്‍ഡെന്റ്, നിലവിലെ പ്രതിരോധ സെക്രട്ടറി ബെന്‍ വാലേസ്,സുവല്ലെ ബ്രേവര്‍മാന്‍ എന്നിവര്‍ക്കാണ് സാധ്യത.

Share news
error: Content is protected !!
Scroll to Top