പൗരത്വ നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും

ദില്ലി : പൗരത്വനിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹര്‍ജികള്‍ വാദം കേള്‍ക്കുന്നതിനായി സുപ്രീം കോടതി ഇപ്പോള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

പൗരത്വ നിയമഭേദഗതിക്കുള്ള ബില്ല് പാര്‍ലമെന്റ് പാസാക്കിയത് 2019 ഡിസംബറിലാണ്. നിയമത്തെ എതിര്‍ത്ത് 140 ഹര്‍ജികളാണ് സുപ്രീകോടതിയില്‍ എത്തിയത്. കേരള നിയമസഭ നിയമത്തെ എതിര്‍ത്ത് പ്രമേയം പാസാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരും നിയമത്തെ എതിര്‍ത്ത് ഹര്‍ജി നല്‍കി. മുസ്ലിം ലീഗും നിരവധി എംപിമാരും ഹര്‍ജികള്‍ നല്കിയിരുന്നു.

മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മതത്തിന്റെ പേരില്‍ മുസ്ലിം മതവിഭാഗങ്ങളെ പൗരത്വഭേദഗതി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജികളില്‍ പറയുന്നു. ജസ്റ്റിസ് എസ് എ ബോബ്‌ഡെ ചീഫ് ജസ്റ്റിസായിരുന്നപ്പോഴാണ് ഹര്‍ജികള്‍ വന്നത്. പിന്നീട് ചീഫ് ജസ്റ്റിസായ ജസ്റ്റിസ് എന്‍വി രമണയും ഹര്‍ജികളില്‍ വാദം കേട്ടില്ല. ചീഫ് ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബഞ്ച് തിങ്കളാഴ്ച കേസ് പരിഗണിക്കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

രാജ്യത്തുടനീളം വലിയ പ്രതിഷേധമാണ് പൗരത്വനിയമഭേദഗതിക്കെതിരെ ഉയര്‍ന്നത്. അതെസമയം രാജ്യത്തെ പൗരന്മാരെ തിരിച്ചറിയാന്‍ ദേശിയ പൗരത്വ പട്ടിക അനിവാര്യമാണെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട് . അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യയില്‍ താമസിക്കാനുള്ള അവകാശം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിക്കാന്‍ ആകില്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി..

Share news
error: Content is protected !!
Scroll to Top