നീറ്റ് എന്ന തടസ്സം ഇല്ലാതാകും; ഒപ്പിടില്ല’ എന്ന് പറയുന്നവരെല്ലാം അപ്രത്യക്ഷമാകും’ എംകെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ഥിയും പിന്നാലെ അച്ഛനും ജീവനൊടുക്കിയതില്‍ വിദ്യാര്‍ത്ഥികളോടായി പ്രതികരിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഏതാനും മാസങ്ങള്‍ക്കകം രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും, നീറ്റ് എന്ന തടസം ഇല്ലാതാകുമെന്നും സ്റ്റാലിന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉറുപ്പുനല്‍കി. ആത്മഹത്യാ പ്രവണതകള്‍ ഉണ്ടാകരുതെന്നും ആത്മവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു കാരണവശാലും ജീവനെടുക്കാന്‍ ഒരു വിദ്യാര്‍ത്ഥിയും തീരുമാനമെടുക്കരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങളുടെ വളര്‍ച്ചയ്ക്ക് തടസ്സമായ നീറ്റ് ഇല്ലാതാകും. ഇതിനുള്ള നിയമപരമായ നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. രാഷ്ട്രീയ മാറ്റങ്ങള്‍ വരുമ്പോള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ നീറ്റ് എന്ന തടസ്സം ഇല്ലാതാകും. അപ്പോള്‍, ‘ഞാന്‍ ഒപ്പിടില്ല’ എന്ന് പറയുന്നവരെല്ലാം അപ്രത്യക്ഷമാകും’ സംസ്ഥാനത്തിന്റെ നീറ്റ് വിരുദ്ധ ബില്ലിനെതിരായ ഗവര്‍ണര്‍ ആര്‍എന്‍ രവിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

ചെന്നൈ ക്രോംപേട്ട് സ്വദേശികളായ ജഗദീശ്വരനും അച്ഛന്‍ സെല്‍വശേഖറുമാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. നീറ്റില്‍ രണ്ടാം തവണയും പരാജയപ്പെട്ടത്തോടെ മകന്‍ നിരാശയില്‍ ആയിരുന്നെന്നും, നീറ്റ് ഒഴിവാക്കാന്‍ എല്ലാവരും ഒന്നിച്ചു പൊരുതണമെന്നും സെല്‍വശേഖര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സംഭവത്തിന് പിന്നാലെ ഗവര്‍ണര്‍ ആര്‍എന്‍ രവിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. ഗവര്‍ണറുടെ ഹൃദയം കരിങ്കല്ല് പോലെയെന്നും, എത്ര ജീവന്‍ നഷ്ടമായാലും ഉരുകില്ല എന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു. ഒരിക്കലും നീറ്റ് വിരുദ്ധ ബില്ല് ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം സാധ്യമാക്കുന്ന ബില്‍ 2021-ലാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയത്.

തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാജന്‍ കമ്മിറ്റി നീറ്റ് പരീക്ഷയുടെ പരിശീലന ക്ലാസുകള്‍ക്കുള്ള ഭാരിച്ച ചെലവും സിലബസിലെ വ്യത്യാസവുമെല്ലാം പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളിയാണെന്ന് കണ്ടെത്തിയിരുന്നു. സാമൂഹിക നിതീ ഉറപ്പാക്കാനായാണ് കമ്മീഷന്റെ ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തി പുതിയ ബില്‍ തയ്യാറാക്കിയതെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം. എന്നാല്‍ കേന്ദ്ര നിയമത്തില്‍ വരുത്തുന്ന ഭേദഗതിയായതിനാല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top