HIGHLIGHTS : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗര്‍ഭിണികളെ സര്‍വീസില്‍ നിയമിക്കുന്നതില്‍ നിന്ന് വിലക്കിയ നടപടിക്കെതിരെ ഡല്‍ഹി വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു. മാ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗര്‍ഭിണികളെ സര്‍വീസില്‍ നിയമിക്കുന്നതില്‍ നിന്ന് വിലക്കിയ നടപടിക്കെതിരെ ഡല്‍ഹി വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു. മാര്‍ഗ്ഗനിര്‍ദ്ദേശം പിന്‍വലിക്കണമെന്ന ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു മൂന്നു മാസത്തില്‍ കൂടുതല്‍ ഗര്‍ഭിണിയായവര്‍ക്ക് ജോലിയും സ്ഥാനക്കയറ്റവും നിഷേധിക്കുന്നതാണ് എസ്ബിഐയുടെ വിവാദ ഉത്തരവ്. ഇത്തരക്കാര്‍ നിയമന, സ്ഥാനക്കയറ്റ ലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ പ്രസവശേഷം നാലുമാസം കഴിഞ്ഞ് നിയമിച്ചാല്‍ മതിയെന്നും ഗര്‍ഭിണി അല്ല എന്ന് ഉറപ്പാക്കാന്‍ വൈദ്യപരിശോധന നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. എസ് ബി ഐ യില്‍ ഏതു പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും ആരോഗ്യ പരിശോധന നടത്തിയ ശേഷമാണ് നിയമന പട്ടിക തയ്യാറാക്കുന്നത്.
വരുന്ന ചൊവ്വാഴ്ചയോടെ വിഷയത്തില്‍ എസ്ബിഐ വിശദീകരണം നല്‍കണമെന്നാണ് വനിതാകമ്മീഷന്‍ നിര്‍ദ്ദേശം. ബാങ്കിന്റെ വിവാദ നടപടി മാധ്യമങ്ങളില്‍ വന്നതോടെയാണ് വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. പുതിയ ഉത്തരവ് വിവേചനപരവും നിയമവിരുദ്ധമാണെന്നാണ് നോട്ടീസില്‍ പറയുന്നത്.
ചില രോഗങ്ങള്‍ ഉള്ളവരെ പൂര്‍ണമായും അയോഗ്യരാക്കണമെന്ന നേരത്തെയുള്ള നിബന്ധനകളില്‍ ഇപ്പോള്‍ അയവ് വരുത്തിയിട്ടുണ്ട.് അവയവങ്ങളെ ബാധിച്ചേക്കാവുന്ന തീവ്രമായ പ്രമേഹം രക്താതിമര്‍ദം എന്നീ രോഗങ്ങള്‍ ഉള്ളവരെ അയോഗ്യരാക്കും. പുരുഷ ഉദ്യോഗാർത്ഥികളുടെ വൃഷ്ണത്തിന്റെ അൾട്രാസൗണ്ട് സ്കാനിംഗ് നടത്തണം എന്ന നിബന്ധന പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.