ദിലീപിനെ കാണാന്‍ വേണ്ടിയല്ല ഞാന്‍ ജയിലില്‍ പോയത്;വിവാദങ്ങള്‍ക്ക് മറുപടിയുമായി രഞ്ജിത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ജയിലില്‍ പോയി സന്ദര്‍ശിച്ച വിഷയത്തില്‍ വിശദീകരണവുമായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്.

ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച ആള്‍ തന്നെ അതിജീവിതയെ ഇന്നലെ ഐഎഫ്എഫ്‌കെ വേദിയിലേക്ക് ക്ഷണിച്ചതിലെ അപാകത മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് സംഭവത്തെ കുറിച്ച് രഞ്ജിത്ത് വിശദീകരണം നല്‍കിയത്.

ദിലീപിനെ ജയില്‍ പോയി കാണണം എന്നൊരു ലക്ഷ്യം തനിക്കുണ്ടായിരുന്നില്ലെന്നും അപ്രതീക്ഷിതമായി അവിടെ എത്തിപ്പെടേണ്ട ഒരു സാഹചര്യം തനിക്കുണ്ടായിരുന്നെന്നും അദേഹം പറഞ്ഞു.ഞാന്‍ ഒരു മാധ്യമത്തിലും അന്തിച്ചര്‍ച്ചയിലും വന്ന് ഇയാള്‍ക്ക് വേണ്ടി വാദിച്ചില്ല. ഒരിടത്തും ഞാന്‍ എഴുതിയിട്ടില്ല. പ്രസംഗിച്ചിട്ടില്ല.ആവ്യക്തിയുമായി എനിക്ക് വളരെ അടുത്ത ബന്ധമൊന്നുമില്ല എന്നത് സത്യമാണ്. ഇങ്ങനെ ഒരു സംഭവമുണ്ടായപ്പോള്‍ അന്ന് പലരും പറഞ്ഞിരുന്നത് ഇല്ല അയാള്‍ അത് ചെയ്യില്ല എന്നാണ്. എനിക്കും സത്യത്തില്‍ അത് വിശ്വസിക്കാന്‍ ഇഷ്ടമല്ലായിരുന്നു.അവന്‍ അങ്ങനെ ചെയ്യുമോ എന്നുള്ള മാനസികാവസ്ഥയിലായിരുന്നു ഞാനുമന്ന്.

ഒരുദിവസം കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകുമ്പോള്‍ എനിക്കൊപ്പം നടന്‍ സുരേഷ്‌കൃഷണയും ഉണ്ടായിരുന്നു. പോകുന്നവഴിക്ക് ആലുവ സബ്ജയിലില്‍ കയറി ദിലീപിനെ കാണണമെന്ന് സുരേഷ്‌കൃഷണ പറഞ്ഞു. പോയികണ്ടോളു ഞാന്‍ പുറത്ത് കാറിലിരിക്കാം എന്നും പറഞ്ഞു. അയാളെ കാണണമെന്ന ഒരുവികാരവും അന്ന് എനിക്കുണ്ടായിരുന്നില്ല. പുള്ളി അകത്തേക്ക് പോകുമ്പോള്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നു അവര്‍ എന്റെ അടുത്ത് വന്ന് എന്തുകൊണ്ടാണ് അകത്ത് പോകാതെ പുറത്തുനില്‍ക്കുന്നതെന്നും മറ്റും ചോദിക്കാന്‍ തുടങ്ങി. ഇവിടെ നില്‍ക്കുന്നതിനേക്കാള്‍ സേഫ് അകത്ത് നില്‍ക്കുന്നതാണെന്ന് തോന്നി ഉളളില്‍ കയറി. ഞാന്‍ നേരെ ജയില്‍ സൂപ്രണ്ടിന്റെ അടുത്തേക്കാണ് പോയത്. പുള്ളി വലിയ സ്വീകരണമാണ് തന്നത്. ഇതിനിടെയാണ് ദിലീപ് അങ്ങോട്ട് വന്നത്. ദിലീപിനോട് നമസ്‌ക്കാരം പറഞ്ഞ് രണ്ട് വാക്ക് സംസാരിച്ചു ശേഷം സുരേഷ് കൃഷ്ണയും ദിലീപും അപ്പുറത്തേക്ക് മാറിനിന്ന് സംസാരിച്ചു. ഈസമയം താന്‍ സൂപ്രണ്ടിനോട് സംസാരിക്കുകയുമായിരുന്നു.ആകെ പത്ത് മിനുട്ട്.

ഞാന്‍ പുറത്തിറങ്ങിയിട്ട് അയാള്‍ നിരപരാധിയാണെന്ന് പറഞ്ഞിട്ടില്ല. നാളെ അയാള്‍ പ്രതിയാണെങ്കില്‍ ശിക്ഷിക്കപ്പെടും. ഞാന്‍ അവിടെ പോയി എന്നത് ഉയര്‍ത്തിക്കാട്ടി കഴിഞ്ഞ ദിവസം നടന്ന മഹത്തായ കാര്യത്തെ കുറച്ചു കാണിക്കുന്നവരോട് എന്നെ ഇതുകൊണ്ടൊന്നും പേടിപ്പിക്കാനാകില്ല എന്നാണ് പറയാനുള്ളത്. എനിക്ക് എന്റെ നിലപാടുണ്ട്. അതനുസരിച്ച് ഞാന്‍ ജീവിക്കും എന്നും രഞ്ജിത്ത് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top