മഞ്ഞുമ്മല്‍ ബോയ്‌സ് 200 കോടി ക്ലബ്ബില്‍ : ചരിത്ര നിമിഷം

കൊച്ചി: മലയാളസിനിമാ ചരിത്രത്തില്‍ 200 കോടി ക്ലബ്ബില്‍ ഇടം നേടുന്ന ആദ്യചിത്രമായി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രം 26 ദിവസംമാത്രം പിന്നിട്ടാണ് മലയാളത്തിലെ എക്കാലത്തെയും വലിയ പണംവാരി സിനിമയായി ചരിത്രം സൃഷ്ടിച്ചത്.

ചിദംബരം രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് നിര്‍മിച്ചത്. കഴിഞ്ഞയാഴ്ച 175 കോടി നേടി റെക്കോഡിട്ട സിനിമ 200 കോടി ക്ലബ്ബില്‍ അംഗമായതിന്റെ വാര്‍ത്ത ചൊവ്വ വൈകിട്ടോടെയാണ് സിനിമയുമായി ബന്ധപ്പെട്ട സമൂഹമാധ്യമ പേജുകളില്‍ നിറഞ്ഞത്. ഏറ്റവും കൂടുതല്‍ പണംവാരിയ ചിത്രമെന്ന ‘2018’ സിനിമയുടെ റെക്കോഡും ഭേദിച്ചു. കഴിഞ്ഞവര്‍ഷം റിലീസായ 2018 ആകെ 175 കോടിയാണ് നേടിയത്. കേരളത്തിനുപുറത്തും വന്‍ ജനപ്രീതി നേടിയാണ് മഞ്ഞുമ്മല്‍ ബോയ്സ് നേട്ടം കൊയ്തത്. കേരളത്തില്‍നിന്ന് നേടിയ 60 കോടിയോളം കലക്ഷന്‍ തമിഴ്നാട്ടില്‍നിന്നും മഞ്ഞുമ്മല്‍ ബോയ്സ് സമാഹരിച്ചു. ഡബ്ബിങ്ങില്ലാതെ തമിഴ്‌നാട്ടില്‍ 50 കോടി നേടുന്ന ആദ്യ അന്യഭാഷാ ചിത്രവുമായി. കര്‍ണാടകത്തില്‍നിന്ന് 10 കോടിയിലേറെ നേടി. വിദേശങ്ങളില്‍ എറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോഡും സ്വന്തമാക്കി. 12 കോടിയോളമാണ് നേടിയത്. സിനിമയുടെ മൊഴിമാറ്റ പതിപ്പുകളും എത്തുന്നതോടെ കലക്ഷന്‍ ഇരട്ടിയായേക്കും.

കൊടൈക്കാനലിലേക്ക് വിനോദയാത്ര പോകുന്ന സുഹൃത്സംഘത്തിലെ ഒരാള്‍ ഗുണാ കേവില്‍ വീഴുന്നതും തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. യഥാര്‍ഥസംഭവമാണ് സിനിമയാക്കിയത്. 20 കോടിയാണ് നിര്‍മാണച്ചെലവ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top