മണിപ്പൂര്‍ സംഘര്‍ഷത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി. ഭരണഘടനാ സ്ഥാപനങ്ങളുടെ ഗുരുതരമായ വീഴ്ചയാണ് മണിപ്പൂരില്‍ സംഭവിച്ചതെന്ന് സുപ്രിംകോടതി കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയും സംരക്ഷണവും ഒരുക്കേണ്ട സംവിധാനങ്ങള്‍ മണിപ്പൂര്‍ വിഷയത്തില്‍ നിശബ്ദരായി നിന്നെന്നും സുപ്രിംകോടതി വിമര്‍ശിച്ചു. മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി.
എന്നാല്‍ മണിപ്പൂര്‍ സംഘര്‍ഷത്തില്‍ കേസന്വേഷണങ്ങള്‍ക്ക് കാലതാമസമുണ്ടായെന്ന വാദത്തില്‍ അടിസ്ഥാനമില്ലെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ കോടതിയോട് പറഞ്ഞു. അന്വേഷണങ്ങള്‍ വൈകിയത് സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.
എന്നാല്‍ മണിപ്പൂരില്‍ മൂന്ന് മാസത്തോളമായി എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും 6000 എഫ്‌ഐആറുകളില്‍ ഇതുവരെ കുറച്ച് അറസ്റ്റുകള്‍ മാത്രമേ നടന്നിട്ടുള്ളൂവെന്നും കോടതിയ്ക്ക് മുന്നില്‍ പരാതിയെത്തിയിരുന്നു. മണിപ്പൂര്‍ പൊലീസ് ഡയറക്ടര്‍ ജനറലിനോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കി. മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 11 കേസുകള്‍ സിബിഐയ്ക്ക് കൈമാറിയിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




