മണിപ്പൂര്‍ സംഘര്‍ഷം: പ്രതിപക്ഷസഖ്യം ഇന്ന് രാഷ്ട്രപതിയെ കാണും

മണിപ്പൂര്‍ സന്ദര്‍ശിച്ച പ്രതിപക്ഷസഖ്യമായ ഇന്ത്യ മുന്നണിയുടെ എംപിമാര്‍ ഇന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണും. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തിലാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച. 11.30നാണ് രാഷ്ട്രപതി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്.

കലാപം നേരിടുന്നതില്‍ സംസ്ഥാന, കേന്ദ്രസര്‍ക്കാരുകളുടെ പരാജയം ചൂണ്ടിക്കാട്ടി രാഷ്ട്രപതിയുടെ അടിയന്തര ഇടപെടല്‍ തേടും. കലാപ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച പ്രതിപക്ഷ സഖ്യം തയ്യാറാക്കിയ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് കൈമാറും. 21 പ്രതിപക്ഷ എംപിമാരുടെ സംഘം മണിപ്പൂരിലെ അക്രമ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചിരുന്നു.

അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് നടപടികള്‍ ഇന്നും പ്രക്ഷുബ്ദമാകും. അവിശ്വാസ പ്രമേയ ചര്‍ച്ച വൈകുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ഇന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയിട്ടുണ്ട്. മണിപ്പൂരിന് ഒപ്പം ഹരിയാനയിലെ നൂഹില്‍ ഉണ്ടായ സംഘര്‍ഷം കൂടി ഉയര്‍ത്താനാണ് പ്രതിപക്ഷ തീരുമാനം. സഭ മറ്റ് നടപടികള്‍ ഉപേക്ഷിച്ച് മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണം എന്നാണ് ആവശ്യം. പാര്‍ലമെന്റ് സ്തംഭിപ്പിച്ച ശേഷം രാഷ്ട്രപതി ഭവനില്‍ എത്തി ദ്രൗപതി മുര്‍മുവിനെ കാണാനാണ് പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’ എംപിമാരുടെ തീരുമാനം.

അതേസമയം അവിശ്വാസപ്രമേയ അവതരണത്തിന് മുന്‍പ് സഭയുടെ മേശപ്പുറത്തുള്ള എല്ലാ ബില്ലുകളും പാസാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇന്ന് ലോകസഭ ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലും രാജ്യസഭ വന സംരക്ഷണ ഭേഭഗതി ഉള്‍പ്പടെയുള്ള 3 ബില്ലുകളും പരിഗണിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top