‘ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണ്, വൈകിയത് പരാതികള്‍ ലഭിച്ചതിനാല്‍’; വിശദീകരണവുമായി ഗവര്‍ണര്‍

ദില്ലി: ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലുകളുമായി ബന്ധപ്പെട്ട് ല പരാതികളും ലഭിച്ചിരുന്നു. അത് പരിശോധിക്കുന്നതിന് വേണ്ടിയാണ് സമയം എടുത്തതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരിച്ചു. സംസ്ഥാനം കോടതിയെ സമീപിച്ചതിന് ഇതുമായി ബന്ധമില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. മൊത്തത്തില്‍ പോളിംഗ് ശതമാനം സംതൃപ്തി നല്‍കുന്നതെന്നും സംസ്ഥാനത്തെ പോളിംഗ് കുറഞ്ഞത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കട്ടെ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ഭൂ പതിവ് നിയമ ഭേദഗതി ബില്‍ അടക്കം പരിഗണനയിലിരുന്ന അഞ്ച് ബില്ലുകളിലാണ് ഒടുവില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിരിക്കുന്നത്. ഈ ബില്ലുകള്‍ പാസാക്കുന്നില്ലെന്നത് കാട്ടി സിപിഎം ഗവര്‍ണര്‍ക്കെതിരെ സമരം നടത്തിയിരുന്നു. ഭൂ പതിവ് നിയമ ഭേദഗതി ബില്‍, നെല്‍ വയല്‍ നീര്‍ത്തട നിയമ ഭേദഗതി ബില്‍, ക്ഷീരസഹകരണ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകളിലാണ് ഒപ്പ് വച്ചിരിക്കുന്നത്. രാജ്ഭവന്റെ പരിഗണനയിലുണ്ടായിരുന്ന മുഴുവന്‍ ബില്ലുകള്‍ക്കും ഇതോടെ അനുമതിയായിരിക്കുകയാണ്.

കൂട്ടത്തില്‍ ഭൂപതിവ് നിയമ ഭേദഗതി ബില്ല് ഏറെ പ്രധാനമാണ്. ഈ ബില്ല് പാസാക്കാത്തതിനെതിരെയാണ് സിപിഎം കാര്യമായ പ്രതിഷേധം നടത്തിയിരുന്നത്. മറ്റ് പാര്‍ട്ടികളും ഇതിനെതിരെ ശബ്ദമുയര്‍ത്തിയതാണ്. പട്ടയഭൂമി കാര്‍ഷികാവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന രീതിയാണ് ഈ ബില്ല് കൊണ്ട് മാറുക. എന്നാല്‍ ബില്ലിനെതിരെയും പല വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ക്ക് കുട പിടിക്കാനാണ് ബില്ല് പാസാക്കിയെടുക്കുന്നത് എന്നായിരുന്നു മുഖ്യമായ ആക്ഷേപം. എന്നാല്‍ നിലവിലുള്ള ഭൂപതിവ് നിയമം 60 വര്‍ഷം പഴക്കമുള്ളതാണെന്നം കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ ഇതില്‍ ആവശ്യമാണെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top