മലപ്പുറം : അങ്കതട്ടുണര്‍ന്നു

ഗഫൂര്‍ തിരൂരങ്ങാടി

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പ്രധാന രണ്ട് മുന്നണികള്‍ പ്രഖ്യാപിച്ചതോടെ അങ്കത്തട്ട് ഉണര്‍ന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് എല്‍.ഡി. എഫും ,യു.ഡി. എഫും തങ്ങളുടെ സ്ഥാനാ ത്ഥികളെ പ്രഖ്യാപിച്ചത്. യു.ഡി. എഫ്. സ്ഥാനാര്‍ത്ഥിയായി പൊന്നാനിയിലെ സിറ്റിംഗ് എം.പി. ഇ.ടി. മുഹമ്മദ് ബഷീറാണ് മല്‍സര രംഗത്തിറങ്ങിയിരിക്കുന്നത്. പാര്‍ലിമെന്ററി രംഗത്ത് എം. എല്‍. എ.യായും മന്ത്രിയായും എം.പി. യായും ദീര്‍ഘനാളത്തെ പരിചയമാണ് ഇ.ടി.ക്കുള്ളത്. എന്നാല്‍ എല്‍. ഡി.എഫ്. രംഗത്തിറക്കിയിരിക്കുന്നത് പുതുമുഖത്തെയാണ്. ഡി.വൈ. എഫ്.ഐ. സംസ്ഥാന സെക്രട്ടറിയും ചാനല്‍ ചര്‍ച്ചകളിലൂടെ സുപരിചിതനുമായ യുവരക്തം വസീഫാണ് മല്‍സര രംഗത്ത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ ഇരു മുന്നണികളും പ്രചരണങ്ങള്‍ക്കും തുടക്കം കുറിച്ചു.

ഇരു സ്ഥാനാര്‍ത്ഥികളും മണ്ഡലത്തിലെ പ്രമുഖരെയും പ്രധാന പാര്‍ട്ടി നേതാക്കളെയും സന്ദര്‍ശിക്കുന്ന തിരക്കിലാണെങ്കില്‍ പ്രവര്‍ത്തകര്‍ അഭിവാദ്യ പ്രകടനങ്ങളും പോസ്റ്റര്‍ പതിക്കലും ചുമരെഴുത്തുകളുമായി മുമ്പോട്ട് പോവുന്നു. രണ്ട് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മല്‍സരിക്കുന്നത് കൊണ്ട് തന്നെ ചിഹ്നത്തിന് വേണ്ടി കാത്തിരിക്കുകയും വേണ്ടി വരുന്നില്ല. പല ഭാഗത്തും ചിഹ്നങ്ങളുടെ പോസ്റ്ററുകളും കൊണ്ട് ഇപ്പോഴെ നിറഞ്ഞിട്ടുണ്ട്. പഴയ കാല തെരഞ്ഞെടുപ്പുകളില്‍ വ്യാപകമായി ഉപയോഗിക്കുകയും എന്നാല്‍ മള്‍ട്ടി കളര്‍ പോസ്റ്ററുകളും ബാനറുകളും വ്യാപകമാവുകയും ചെയ്തതിനാല്‍ അന്യം നിന്ന് പോയിരുന്ന ചുമരെഴുത്തുകള്‍ വീണ്ടും രംഗപ്രവേശം ചെയ്യുന്നതും പലയിടങ്ങളിലും കാണാം.

സ്ഥാനാര്‍ത്ഥികളായ ഇ.ടി. മുഹമ്മദ് ബഷീറും വസീഫും മണ്ഡലത്തിലെ പ്രധാനികളെയും സ്ഥാപനങ്ങളും സന്ദര്‍ശിക്കുന്ന തിരക്കിലാണ്. വരും ദിവസങ്ങളില്‍ അസംബ്ലി മണ്ഡലം തിരിച്ചുള്ള കണ്‍വെന്‍ഷനുകളും മറ്റു പ്രചരണ പ്രവര്‍ത്തനങ്ങളും ആരംഭിക്കുന്നതാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top