ഹൈദരാബാദില്‍ വൈഎസ് ശര്‍മ്മിള ഇരുന്ന കാര്‍ പൊലീസ് ക്രയിന്‍ ഉപയോഗിച്ച് കെട്ടിവലിച്ചു; സംഘര്‍ഷം

ഹൈദരാബാദ്: ഹൈദരാബാദില്‍ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയും പാര്‍ട്ടി നേതാവുമായ വൈഎസ് ശര്‍മിളയുടെ വാഹനം ക്രെയിന്‍ ഉപയോഗിച്ച് വലിച്ചു മാറ്റി. ശര്‍മിള കാറിലിരിക്കെയാണ് പൊലീസ് നടപടി. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരെ വൈ എസ് ആര്‍ തെലങ്കാന പാര്‍ട്ടിയുടെ സമരത്തിനിടെയാണ് സംഭവം. ആറ് മാസമായി സംസ്ഥാനത്ത് പദയാത്ര നയിക്കുകയാണ് ശര്‍മിള.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ വസതിയായ പ്രഗതി ഭവനിലേക്ക് വൈ എസ് ആര്‍ തെലങ്കാന പാര്‍ട്ടി ഇന്നലെ പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. പൊലീസ് അനുമതി നിഷേധിച്ച മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ശര്‍മ്മിള എത്തുന്നതിനിടെയാണ് സംഭവം. ശര്‍മിളയെ തടഞ്ഞ പൊലീസ് കാറില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ടു. തയ്യാറാകാതിരുന്നതോടെയാണ് ബലം പ്രയോഗിച്ച് ഡോര്‍ തുറക്കാനുള്ള ശ്രമം ആരംഭിച്ചത്.

ക്രൈയിന്‍ എത്തിച്ച് കാറ് കെട്ടി വലിച്ചു കൊണ്ടു പോയി. കാറിനകത്ത് ശര്‍മിളയും മറ്റു നേതാക്കളും ഇരിക്കെയായിരുന്നു കെട്ടി വലിച്ച് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം വാറങ്കലില്‍ വച്ചും ശര്‍മിളയുടെ പാര്‍ട്ടി പ്രവര്‍ത്തകരും ടിആര്‍എസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ശര്‍മിള വൈ എസ് ആര്‍ തെലങ്കാന പാര്‍ട്ടി രൂപീകരിച്ചത്.

Share news
error: Content is protected !!
Scroll to Top