ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ പ്രതിഷേധം: ഡ്രൈവിങ് സ്‌കൂളുകള്‍ ഇന്നു പണിമുടക്കും

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സകൂളുകളുടെ പ്രതിഷേധം ഇന്ന്. ടെസ്റ്റ് ബഹിഷ്‌കരിക്കാനും കരിദിനം ആചരിക്കാനുമാണ് തീരുമാനം. അടിമുടി പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് ഇന്ന് മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ഡ്രൈവിങ് ടെസ്റ്റ് കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിക്കുന്നതിനെതിരെ തുടക്കം മുതല്‍ പ്രതിഷേധങ്ങളുണ്ട്.

ട്രാക്കൊരുക്കുന്നതില്‍ പോലും സ്‌കൂളുകളുടെ ഭാഗത്ത് നിന്ന് നിസ്സഹകരണമായിരുന്നു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് ഗതാഗത മന്ത്രി തയ്യാറായെങ്കിലും അപ്രായോഗിക നിര്‍ദ്ദേശങ്ങളെന്ന് പറഞ്ഞ് പരിഷ്‌കരണങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് ആദ്യം സിഐടിയു നിലപാടെടുത്തു. ടെസ്റ്റ് പരിഷ്‌ക്കരണം ഇന്ന് മുതല്‍ നടപ്പാക്കുന്നതിനിടെയാണ് സമരവുമായി ഡ്രൈവിംഗ് സ്‌കൂളുകള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കരണവുമായി മുന്നോട്ടുപോകുമെന്ന് സിഐടിയു പ്രഖ്യാപിച്ചിരുന്നു. നാളെ മുതല്‍ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ നിശ്ചലമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ആര്‍ടി ഓഫീസിലെ സേവനങ്ങളോട് സഹകരിക്കില്ലെന്നും സിഐടിയു വ്യക്തമാക്കി. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനകളുടെ കീഴിലുള്ള ഡ്രൈവിങ് സ്‌കൂളുകളുടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം.

റോഡ് ടെസ്റ്റിനു ശേഷം ‘എച്ച്’ ടെസ്റ്റ് നടത്തുക. ടാര്‍ ചെയ്തോ കോണ്‍ക്രീറ്റ് ചെയ്തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കല്‍ തുടങ്ങിയവയെല്ലാം പുതിയ ടെസ്റ്റിന്റെ ഭാഗമാണ്. പ്രതിദിനം നല്‍കുന്ന ലൈസന്‍സുകളുടെ എണ്ണത്തിലുമുണ്ട് നിയന്ത്രണം. പുതിയതായി ടെസ്റ്റില്‍ പങ്കെടുത്ത 40 പേര്‍ക്കും തോറ്റവര്‍ക്കുളള റീ ടെസ്റ്റില്‍ ഉള്‍പ്പെട്ട 20 പേര്‍ക്കുമായി അറുപത് പേര്‍ക്ക് ലൈസന്‍സ് നല്‍കാനാണ് പുതിയ നിര്‍ദേശം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top