ചലച്ചിത്രമേള: രണ്ടാം ദിനത്തില്‍ ദി ലാംഗ്വേജ് ഓഫ് മൗണ്ടന്‍ ഉള്‍പ്പടെ 68 ചിത്രങ്ങള്‍

മത്സര വിഭാഗത്തിലെ മലയാള ചിത്രമായ ആവാസ വ്യൂഹത്തിന്റെ ആദ്യ പ്രദര്‍ശനമടക്കം 68 ചിത്രങ്ങള്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ ശനിയാഴ്ച പ്രദര്‍ശിപ്പിക്കും. കമീല അഡീനിയുടെ യൂനി, റഷ്യന്‍ ചിത്രം ക്യാപ്റ്റന്‍ വല്‍കാനോഗോവ് എസ്‌കേപ്പ്ഡ്, തമിഴ് ചിത്രമായ കൂഴാങ്കല്‍, അര്‍ജന്റീനന്‍ ചിത്രം കമീല കംസ് ഔട്ട് റ്റു നെറ്റ് , മൗനിയ അക്ല്‍ സംവിധാനം ചെയ്ത കോസ്റ്റ ബ്രാവ ലെബനന്‍, നതാലി അല്‍വാരെസ് മെസെന്റെ സ്വീഡീഷ് ചിത്രം ക്ലാര സോള എന്നിവയാണ് മല്‌സര വിഭാഗത്തില്‍ ശനിയാഴ്ച പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍.

ഐ എസ് ആക്രമണത്തിന്റെ ഇര ലിസ ചലാന്‍ സംവിധാനം ചെയ്ത ദി ലാംഗ്വേജ് ഓഫ് മൗണ്ടന്റെ ആദ്യപ്രദര്‍ശനവും ശനിയാഴ്ചയാണ്.കുര്‍ദിഷ് ജനതയുടെ അതിജീവന കഥ ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.രാവിലെ ഒന്‍പതിന് ഏരീസ് പ്ലെക്‌സ്-6-ലാണ് ചിത്രത്തിന്റെ പ്രദര്‍ശനം.

ഒരു കന്യാസ്ത്രീയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങള്‍ ചിത്രീകരിക്കുന്ന റൊമേനിയന്‍ ചിത്രം മിറാക്കിള്‍, ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് നീതിക്കായി പോരാടുന്ന ഇറാനിയന്‍ യുവതിയുടെ കഥ പറയുന്ന ബല്ലാഡ് ഓഫ് എ വൈറ്റ് കൗ, റോബര്‍ട്ട് ഗൈഡിഗുയ്യന്‍ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം മെയില്‍ ട്വിസ്റ്റ്, ഒരു സംവിധായകന്റെ യാത്രകളെ പ്രമേയമാക്കുന്ന ഇസ്രായേലി ചിത്രം അഹദ്‌സ് നീ അടക്കം 38 സിനിമകളാണ് ലോക സിനിമ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അപര്‍ണ സെനിന്റെ ദി റേപ്പിസ്റ്റ് ഉള്‍പ്പടെ 17 ഇന്ത്യന്‍ ചിത്രങ്ങളാണ് ശനിയാഴ്ച പ്രദര്‍ശിപ്പിക്കുന്നത്.അമിതാഭ് ചാറ്റര്‍ജിയുടെ ഇന്‍ ടു ദി മിസ്റ്റ് ,മധുജാ മുഖര്‍ജിയുടെ ഡീപ്പ് സിക്‌സ് എന്നീ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top