ഓറഞ്ചുകച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന : മഞ്ചേരിയില്‍ എക്സൈസ് റെയിഡില്‍ പിടിയിലായത് 8കിലോ കഞ്ചാവും 100 കുപ്പി മാഹിമദ്യവും

മഞ്ചേരി: നഗരത്തില്‍ ഓറഞ്ചുകച്ചടവത്തിന്റെ മറവില്‍ കഞ്ചാവും മദ്യവും വില്‍പ്പന നടത്തിയയാള്‍ പിടിയില്‍. മഞ്ചേരി നെല്ലിക്കുത്തിലെ ഇയാളുടെ വീട്ടില്‍ സൂക്ഷിച്ച 8 കിലോയില്‍ അധികം കഞ്ചാവും 108 കുപ്പി മാഹി മദ്യവും പിടികൂടി.

എക്സൈസ് ഇന്റലിജലന്‍സ് വിഭാഗം നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മില്ലുംപടിയില്‍ കോട്ടക്കുത്ത് അബ്ദുല്‍ സലാ(48)മിനെയാണ് മഞ്ചേരി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ. ജിനീഷും പാര്‍ട്ടിയും അറസ്റ്റ് ചെയ്തത്

എക്‌സൈസ് സംഘം വീട് വളഞ്ഞു പരിശോധന നടത്തുമ്പോള്‍ ഇയാള്‍ ചില്ലറ വില്പനക്കായുള്ള കഞ്ചാവ് പൊതികള്‍ കിടപ്പുമുറിയില്‍ ഇരുന്നു തയ്യാറാക്കുന്ന തിരക്കിലായായിരുന്നു. തുടര്‍ന്ന് വീട് വിശദമായി പരിശോധിച്ചതില്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കേരളത്തില്‍ വില്പന നിരോധിച്ച മാഹി മദ്യത്തിന്റെ വന്‍ ശേഖരം കണ്ടെത്തിയത്. കഞ്ചാവ് തൂക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും നൂറുകണക്കിന് പോളിത്തീന്‍ കവറും കണ്ടെടുത്തു.

കഞ്ചാവും മദ്യവും വില്പന നടത്തുന്നതിനായി ഇയാള്‍ ഗുഡ്‌സ് ഓട്ടോയില്‍ ഓറഞ്ച് കച്ചവടവും മറയായി ഉപയോഗിച്ചു. എക്‌സൈസ് സംഘം വീട്ടില്‍ എത്തുമ്പോള്‍ ഗുഡ്‌സ് ഓട്ടോയില്‍ ഓറഞ്ച് പെട്ടികളിലാക്കി തയ്യാറായിക്കഴിഞ്ഞിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പന്തലൂര്‍ ഭാഗത്ത് സ്റ്റീല്‍ കമ്പനിയില്‍ ജോലി ചെയ്യവെ ഇയാള്‍ മാഹിയില്‍ നിന്ന് മദ്യ കടത്തികൊണ്ടുവന്ന് താമസ സ്ഥലമായ നെല്ലികുത്തില്‍ നിന്ന് ദൂരെമാറി നിലമ്പൂര്‍ മേഖലയില്‍ ചില്ലറ വില്‍പ്പനക്കാര്‍ക്ക് വിതരണം ചെയ്യുന്നതായി എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം മനസിലാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തില്‍ ഇയാള്‍ മഞ്ചേരി , കോഴിക്കോട് ഭാഗങ്ങളില്‍ ബസ് സ്റ്റാന്‍ഡ്കളില്‍ അലഞ്ഞു തിരിഞ്ഞ് ജീവിതം നയിക്കുന്നവരെ ഉപയോഗപ്പെടുത്തി അവരിലൂടെ ആവിശ്യക്കാര്‍ക്കു ഇയാള്‍ തയ്യാറാക്കുന്ന കഞ്ചാവ് പൊതികളും വില്പന നടത്തുന്നതായി കണ്ടെത്തി.

ഗള്‍ഫില്‍ ജോലി ചെയ്യവെ ഉണ്ടായിരുന്ന ബന്ധങ്ങളാണ് മലയോര മേഖലയില്‍ മാഹി മദ്യ വില്പന നടത്താന്‍ ഇയാള്‍ക്ക് തുണയായത്. മദ്യ കച്ചവടം കൊഴുത്തത്തോടെ നാട്ടില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ ജോലി ഉപേക്ഷിച്ചു മദ്യക്കടത്തിലും കഞ്ചാവ് വില്പനയിലും സജീവമായി. ഇവ രണ്ടും വില്പന നടത്തിയിരുന്നത് ഇയാളുടെ താമസ സ്ഥലത്തുനിന്ന് ദൂരെ ആയിരുന്നതിനാലും ചില്ലറ വില്പന നടത്താന്‍ സഹായികളെ ഉപയോഗിച്ചതിനാലും അബ്ദുല്‍ സലാമിന്റെ ലഹരി വില്പനയെക്കുറിച്ച് ഏറെ കാലത്തെ നിരീക്ഷണത്തിന് ശേഷം മാത്രമാണ് ഇന്റലിജന്‍സ് വിഭാഗത്തിന് കൃത്യമായ നിഗമനത്തില്‍ എത്താനായത്. തുടര്‍ന്നാണ് ഇയാള്‍ വീട്ടില്‍ വെച്ച് കഞ്ചാവ് പായ്ക്ക് ചെയ്യുന്ന സമയത്ത് എക്‌സൈസ് സംഘം വേഗത്തില്‍ വീട് വളഞ്ഞു പിടികൂടിയത്. ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന സംഘത്തെക്കുറിച്ചും ഇയാളുടെ സഹായികളെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്.

എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഇ. ജിനീഷിനോടാപ്പം ഇന്റലിജന്‍സ് വിഭാഗം പ്രിവന്റീവ് ഓഫീസര്‍മാരായ ടി.ഷിജുമോന്‍, കെ. സന്തോഷ്‌കുമാര്‍, പി.ഇ ഹംസ. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രദീപ്. കെ, സാജിദ് കെ.പി, അഹമ്മദ് റിഷാദ് .കെ, ശ്രീജിത്ത്.ടി, രജിലാല്‍.പി, നിഹ.വി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top