ബല്‍ജിയം പ്രീ ക്വാര്‍ട്ടറില്‍; ഡെന്‍മാര്‍ക്ക് വീണു

കോപ്പന്‍ഹേഗന്‍: യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ പരാജയപ്പെടുത്തി ബെല്‍ജിയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശോഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് ബെല്‍ജിയം വിജയം പിടിച്ചത്. ജയത്തോടെമഗ്രൂപ്പില്‍ ബിയില്‍ നിന്ന് ബെല്‍ജിയം അവസാന 16-ല്‍ ഇടംപിടിച്ചു.

സ്വന്തം തട്ടകത്തില്‍ യൂറോയുടെ ചരിത്രത്തിലെ അതിവേഗ ഗോളടിച്ച് ഡെന്‍മാര്‍ക്ക് ബല്‍ജിയത്തെ ഞെട്ടിച്ചു. യൂസുഫ് പോള്‍സെന്‍ ഗോള്‍ നേടുമ്പോള്‍ കളിതുടങ്ങി ഒരുമിനിറ്റും 39 സെക്കന്‍ഡും മാത്രം. 2004ല്‍ റഷ്യയുടെ ദിമിത്രി കിരിചെങ്കൊ ഗ്രീസിനെതിരെ നേടിയതാണ് ഏറ്റവും വേഗമേറിയ ഗോള്‍. ഒരു മിനിറ്റും ഏഴ് സെക്കന്‍ഡിലുമാണ് ആ ഗോള്‍.

രണ്ടാംപകുതിയില്‍ കളി തിരിച്ചുപിടിച്ച ബല്‍ജിയം നിരയില്‍ കെവിന്‍ ഡി ബ്രെയ്നിന്റെ വരവ് നിര്‍ണായമായി. 55–ാം മിനിറ്റില്‍ സമനില കണ്ടു. ഓടിക്കയറിയ റൊമേലു ലുക്കാക്കു പന്ത് ഡി ബ്രയ്ന് കൈമാറി. കാത്തിരുന്ന തോര്‍ഗന്‍ ഹസാര്‍ഡിന്റെ ബൂട്ടിലേക്ക് കൃത്യം. വലയിലേക്ക് തട്ടിയിടുമ്പോള്‍ ഗോളി നിസ്സഹായന്‍. 15 മിനിറ്റില്‍ ലുക്കാക്കു– ഏദെന്‍ ഹസാര്‍ഡ് നീക്കത്തിനൊടുവില്‍ ഡിബ്രയ്ന്‍ ലീഡ് നേടി.

അവസാന നിമിഷങ്ങളില്‍ സമനിലയ്ക്കായി ഡെന്‍മാര്‍ക്ക് പൊരുതിയത് സ്റ്റേഡിയത്തെ ഇളക്കിമറിച്ചു. ബല്‍ജിയം പ്രതിരോധവും ഗോള്‍കീപ്പര്‍ തിബൗ കുര്‍ട്ടോയും ഡെന്‍മാര്‍ക്കിന്റെ വഴിയടച്ചു. രണ്ടാംതോല്‍വിയോടെ അവര്‍ പുറത്തേക്കുള്ള വഴിയിലായി. ഇനി 22ന് റഷ്യക്കെതിരെയാണ് കളി. ബല്‍ജിയത്തിന് ഫിന്‍ലന്‍ഡാണ് എതിരാളി. ഈ കളി കൂടി ജയിച്ചാല്‍ ബല്‍ജിയം ഗ്രൂപ്പ് ചാമ്പ്യന്‍മാരാകും.

ഹൃദയാഘാതത്തെ തുടര്‍ന്ന് കളത്തില്‍ കുഴഞ്ഞുവീണ് ആശുപത്രിയിലായ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റിയന്‍ എറിക്സണ് അപൂര്‍വ ആദരമുണ്ടായി. കളിക്കിടെ പത്താം മിനിറ്റില്‍ കളി നിര്‍ത്തിവച്ചായിരുന്നു ആദരം. കളിക്കാരും റഫറിയും തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിലെ കാണികളും കരഘോഷം മുഴക്കി. എറിക്സണിന്റെ ജേഴ്സി നമ്പര്‍ പത്തായതാണ് പത്താം മിനിറ്റ് തെരഞ്ഞെടുത്തത്.

 

Share news
error: Content is protected !!
Scroll to Top