നടിയെ ആക്രമിച്ച കേസ്; രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. വധ ഗൂഢാലോചന കേസിലെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജാമ്യം അനുവദിക്കരുതരെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് എ.എം.ഖാന്‍വീല്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റേയാണ് ഉത്തരവ്. നടന്‍ ദിലീപ് പ്രതിയായ കേസില്‍ പ്രോസിക്യൂഷന്‍ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം, നടിയെ ആക്രമിച്ച സംഭവത്തില്‍ വധഗൂഢാലോചനാക്കേസ്സിലെ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. മാര്‍ച്ച് 17 ലേക്കാണ് മാറ്റിയത്. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന ദിലീപിന്റെ ആവശ്യത്തെ തുടര്‍ന്നാണ് കേസ് മാറ്റിയത്.

തെളിവുകള്‍ നശിപ്പിക്കുന്നതിനായി മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ദിലീപ് മായ്ച്ച് കളഞ്ഞതായി ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവരുടെ ആറ് ഫോണുകള്‍ ക്രൈംബ്രാഞ്ച് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ 4 ഫോണുകള്‍ ദിലീപ് മുംബൈയിലെ സ്വകാര്യ ലാബിലേക്കയച്ച് ഡേറ്റകള്‍ ഫോര്‍മാറ്റ് ചെയ്തെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. ഇക്കാര്യം സാധൂകരിക്കുന്ന ലാബ് ജീവനക്കാരുടെ മൊഴികളും മറ്റ് ശാസ്ത്രീയ പരിശോധനാ ഫലങ്ങളും പ്രോസിക്യൂഷന് കോടതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. 75000 രൂപ വീതം ഈടാക്കിയാണ് ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചതെന്നാണ് ലാബുടമ മൊഴി നല്‍കിയത്. ദിലീപിനെ സഹായിച്ചത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ വിന്‍സെന്റ് ചൊവ്വല്ലൂരാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇതിനുള്ള മറുപടി സത്യവാങ്മൂലമാണ് ദിലീപ് കോടതിയില്‍ സമര്‍പ്പിക്കുക.

 

Share news
error: Content is protected !!
Scroll to Top