നിളയുടെ തീരങ്ങളുടെ എഴുത്തുകാരന്‍ ആലങ്കോട് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് നാളെ പടിയിറങ്ങും

പൊന്നാനി: കവിയും എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ ആലങ്കോട് ലീലാ കൃഷ്ണന്‍ തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങുന്നു. മുപ്പത്തിയേഴ് വര്‍ഷത്തെ ദീര്‍ഘകാല സേവനത്തിന് ശേഷം കേരള ഗ്രാമീണ്‍ ബാങ്കിന്റെ എടപ്പാള്‍ ശാഖയില്‍ നിന്നാണ് ജനുവരി 31 ന് അദേഹം വിരമിക്കുന്നത്. 1983 ല്‍ സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ കോഴിക്കോട് പെരുവയല്‍ ശാഖയിലാണ് ആലങ്കോടിന്റെ ഔദ്യോഗിക ജീവിത്തിന് തുടക്കം കുറിച്ചത്. പിന്നീട് മലപ്പുറം ജില്ലയിലെ വിവിധ ശാഖകകളില്‍ പ്രവര്‍ത്തിച്ചു.

കേരളത്തിലെ കലാ സാംസ്‌ക്കാരിക മേഖലയില്‍ സജീവ സാന്നിധ്യമാണ് ആലങ്കോട്. മലപ്പുറത്തിന്റെ മതേതര മനസിന്റെ മഹത്വമോതുന്ന ഗ്രാമീണ ഭാഷയിലുള്ള ആലങ്കോടിന്റെ പ്രഭാഷണങ്ങള്‍ക്ക് കേള്‍വിക്കാരേറെയാണ്. നിളയുടെ തീരങ്ങളിലൂടെ പിയുടെ പ്രണയ പാപങ്ങള്‍ തുടങ്ങിയ ഗ്രന്ഥങ്ങളും താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരം, നാലു കവിതാ സമാഹാരങ്ങള്‍ അടക്കം പതിനേഴ് പുസ്തകങ്ങള്‍ അദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. സൂപ്പര്‍ ഹിറ്റ് ചിത്രമായ തിളക്കം, ഏകാന്തം, കാവ്യം എന്നീ ചലച്ചിത്രങ്ങളുടെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചത് ആലങ്കോടാണ്. പതിനഞ്ചോളം ചിത്രങ്ങള്‍ക്കായി ഗാനരചനയും നിര്‍വ്വഹിച്ചിട്ടുണ്ട്.

തന്റെ കലാജീവിതത്തില്‍ ഒരു മികച്ച കഥാപ്രാസംഗികനായും ആലങ്കോട് അറിയപ്പെട്ടിട്ടുണ്ട്. പി ഭാസ്‌ക്കരന്‍ കവിത പുരസ്‌കാരം, കുഞ്ഞുണ്ണിമാഷ് സ്മാരക പുരസ്‌കാരം, പ്രേംജി പുരസ്‌കാരം, പ്രവാസി കൈരളി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

നിലവില്‍ കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗം, മലയാളം സര്‍വ്വകലാശാല സെനറ്റ് അംഗം, തുഞ്ചന്‍ സ്മാരക ട്രസ്റ്റി, മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കാലാ അക്കാദമി അംഗം, യുവകലാ സാഹിതി സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചുവരുന്നു.

ഭാര്യ ബീന മുഖത്തല ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പളാണ്. മക്കള്‍: കവിതയും വിനയകൃഷ്ണനും തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ജീവനക്കാരാണ്.

Share news
error: Content is protected !!
Scroll to Top