വ്യാപാരികളുടെ കടയടപ്പ് സമരം പൂര്‍ണം;തിരുവനന്തപുരത്തെ ഹോട്ടലുകളെ ഒഴിവാക്കി

തിരുവനന്തപുരം:സംസ്ഥാനത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാപകമായി കടയടപ്പ് സമരം. വ്യാപാരികളെ പ്രതിസന്ധിയില്‍ ആക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടാണ് സമരം. അതേ സമയം, സമരത്തില്‍ നിന്ന് കേരള വ്യാപാരി-വ്യവസായി ഏകോപന സമിതിയിലെ ഒരു വിഭാഗം വിട്ട് നില്‍ക്കുകയാണ്.

വ്യാപാരസംരക്ഷണ യാത്രയുടെ സമാപനത്തിന്റെ ഭാഗമായാണ് മാര്‍ച്ച്. വ്യാപാരികള്‍ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധ മാര്‍ച്ച് നടക്കുന്ന പശ്ചാത്തലത്തിലാണ് തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളെ സമരത്തില്‍നിന്ന് ഒഴിവാക്കിയത്. സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നയിക്കുന്ന യാത്രയുടെ സമാപനത്തോടനുബന്ധിച്ച് അഞ്ചു ലക്ഷം വ്യാപാരികള്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.

വര്‍ധിപ്പിച്ച ട്രേഡ് ലൈസന്‍സ്, ലീഗല്‍ മെട്രോളജി ഫീസുകള്‍ പിന്‍വലിക്കുക,ട്രേഡ് ലൈസന്‍സിന്റെ പേരില്‍ അന്യായമായ പിഴ ചുമത്തുന്നത് നിര്‍ത്തുക, അശാസ്ത്രീയമായ പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടുന്നത് അവസാനിപ്പിക്കുക, സംസ്ഥാനത്ത് വാടക നിയന്ത്രണ നിയമനിര്‍മാണം നടത്തുക, ആംനസ്റ്റി സ്‌കീം നടപ്പിലാക്കുക, മാലിന്യ സംസ്‌കരണത്തിന്റെ പേരിലുള്ള അപ്രായോഗിക നടപടികള്‍ പിന്‍വലിക്കുക, കടകളില്‍ പൊതുശൗചാലയങ്ങള്‍ ഉണ്ടാക്കണമെന്നും, പൊതുവേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കണമെന്നും ഉള്‍പ്പെടെ അപ്രായോഗികമായ ഉത്തരവുകള്‍ പിന്‍വലിക്കുക, വികസനത്തിന്റെ പേരില്‍ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കുക,വഴിയോര കച്ചവടം നിയമം മൂലം നിയന്ത്രിക്കുക, വ്യവസായ സംരക്ഷണ നിയമം ആവിഷ്‌കരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top