ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവ് വരുത്തി ഗതാഗതവകുപ്പ്; സമരം നിര്‍ത്തി സിഐടിയു

തിരുവനന്തപുരം:  സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ സമരം നിര്‍ത്തിവെച്ച് സിഐടിയു. നിര്‍ദേശങ്ങളില്‍ ഗതാഗത വകുപ്പ് ഇളവ് വരുത്തിയതോടെ ആണ് പിന്മാറ്റം. മെയ് 23 ന് ഗതാഗതമന്ത്രിയും സിഐടിയു സംസ്ഥാന സെക്രട്ടറിയും ചര്‍ച്ച നടത്തും. ചര്‍ച്ച പരാജയപ്പെട്ടാല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങുമെന്നും സിഐടിയു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ ഡ്രൈവിംഗ് ടെസ്റ്റുമായി സഹകരിക്കുമെന്ന് സിഐടിയു അറിയിച്ചു.

അതേ സമയം, സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ ഇളവ് വരുത്തി ഗതാഗതവകുപ്പ് ഉത്തരവിറക്കി. പ്രതിദിനം 40 ലൈസന്‍സ് അനുവദിക്കുമെന്നതടക്കമുള്ള ഇളവുകളാണ് വരുത്തിയത്. 15 വര്‍ഷം കാലപ്പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ 6 മാസം സാവകാശവും നല്‍കും. സമരം പിന്‍വലിച്ച സിഐടിയു തിങ്കളാഴ്ച മുതല്‍ ടെസ്റ്റുമായി സഹകരിക്കുമെന്ന് അറിയിച്ചു.

പ്രതിദിന ലൈസന്‍സ് 30 ല്‍ നിന്ന് 40 ആക്കി. ഇതില്‍ 25 പുതിയ അപേക്ഷകര്‍ക്ക്. 10 റീ ടെസ്റ്റ്. അഞ്ച് വിദേശത്തേക്ക് അടിയന്തിരമായി പോകേണ്ടവര്‍ക്ക്. ഈ വിഭാഗം ഇല്ലെങ്കില്‍ അഞ്ച് എണ്ണം പുതിയ അപേക്ഷയില്‍ മുന്‍ഗണനയുള്ളവര്‍ക്ക്. ആദ്യം റോഡ് ടെസ്റ്റ് പിന്നെ എച്ച് ആയിരിക്കും. ഇരട്ട ക്ലച്ചും ബ്രേക്കും ഉള്ള വാഹനങ്ങള്‍ ഒഴിവാക്കാന്‍ മൂന്ന് മാസത്തെ സാവകാശം ഉണ്ട്.

വാഹനത്തില്‍ ക്യാമറ വെക്കാനും മൂന്ന് മാസം സമയം നല്‍കും. സമരം ചെയ്യുന്ന ഡ്രൈവിംഗ് ടെസ്റ്റ് ഉടമകളുടെ ആവശ്യങ്ങള്‍ ഏറെക്കുറെ അംഗീകരിച്ചാണ് പുതിയ ഉത്തരവ്. പഴയ സര്‍ക്കുലര്‍ സ്റ്റേ ചെയ്യാന്‍ ഇന്നലെ ഹൈക്കോടതി തയ്യാറായിരുന്നില്ല. പക്ഷെ സിഐടിയും സര്‍ക്കാറിനെതിരെ സമരം കടുപ്പിച്ചതും സിപിഎം ഇടപടെലും ഗതാഗതവകുപ്പ് അയയാനുള്ള കാരണമാണ്. സമരം മൂലം രണ്ട് ദിവസമായി ഡ്രൈവിംഗ് ടെസ്റ്റ് തടസ്സപ്പെട്ടത് മൂലമുള്ള സ്ഥിതിയും ഗതാഗതവകുപ്പ് കണക്കിലെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top