ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് വിസ വേണ്ട.. തായ്‌ലാന്റും, ശ്രീലങ്കയും

ഡല്‍ഹി: നവംബര്‍ ഒന്നു മുതല്‍ 2024 മെയ് വരെ ഇന്ത്യയില്‍ നിന്നും തായ്‌ലന്‍ഡ് സന്ദര്‍ശിക്കുന്നവര്‍ക്ക് വിസ നിര്‍ബന്ധമാക്കില്ലെന്ന് തായ്‌ലന്‍ഡ് സര്‍ക്കാര്‍ അറിയിച്ചു. സീസണില്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ഈ ഇളവുകളെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

2024 മാര്‍ച്ച് 31 വരെ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് സൗജന്യ ടൂറിസ്റ്റ് വിസ നല്‍കുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ടൂറിസം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം. റഷ്യ, ചൈന, തായ്‌ലന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ, ജപ്പാന്‍ എന്നീ 6 രാജ്യങ്ങള്‍ക്കും സൗജന്യ ടൂറിസ്റ്റ് വിസ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിക്ക് മുമ്പായി 2019ല്‍ 39 ദശലക്ഷം സന്ദര്‍ശകരാണ് പ്രതിവര്‍ഷം തായ്‌ലന്‍ഡിലേക്ക് വന്നിരുന്നത്. നിലവില്‍ ഇത് 11 ദശലക്ഷമായി കുറഞ്ഞ സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ തായ്‌ലന്‍ഡ് സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇന്ത്യയില്‍ നിന്നും തായ്വാനില്‍ നിന്നും എത്തുന്നവര്‍ക്ക് വിസയില്ലാതെ 30 ദിവസം തായ്‌ലന്‍ഡില്‍ താമസിക്കാമെന്ന് തായ്‌ലന്‍ഡ് സര്‍ക്കാരിന്റെ വക്താവ് ചായ് വാച്ചറോ പറഞ്ഞു. തായ്‌ലന്‍ഡിലെ വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ നാലാം സ്ഥാനമാണ് ഇന്ത്യക്കാര്‍ക്കുള്ളത്. മലേഷ്യ, ചൈന, ദക്ഷിണ കൊറിയ എന്നിവയാണ് മുന്നിലുള്ളത്. ഏകദേശം 1.2 ദശലക്ഷത്തിലധികം വിനോദ സഞ്ചാരികള്‍ എത്തിയ ഇന്ത്യ തായ്‌ലന്‍ഡിലെ നാലാമത്തെ വലിയ ടൂറിസം വരുമാന സ്രോതസ്സാണ്. കൂടുതല്‍ എയര്‍ലൈനുകളും ഹോസ്പിറ്റാലിറ്റി ശൃംഖലകളും ആ വിപണിയെ ലക്ഷ്യമിട്ടതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള ഇന്‍ബൗണ്ട് ടൂറിസം വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്.

തായ്‌ലന്‍ഡ് ഈ വര്‍ഷം ഏകദേശം 28 ദശലക്ഷം ടൂറിസ്റ്റുകളെയാണ് ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന കയറ്റുമതിയിലെ തളര്‍ച്ചയെ മറികടക്കാന്‍ യാത്രാ മേഖലയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ തായ്വാനില്‍ നിന്നുമെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വിസ ആവശ്യമില്ല. സമാനമായി ഇക്കഴിഞ്ഞ സെപ്തംബറില്‍ ചൈനീസ് ടൂറിസ്റ്റുകള്‍ക്കും വിസ ആവശ്യമില്ലെന്ന് തായ്‌ലന്‍ഡ് പ്രഖ്യാപിച്ചിരുന്നു. ഇളവുകള്‍ നല്‍കിയതോടെ, 2023 ജനുവരി മുതല്‍ ഒക്ടോബര്‍ 29 വരെ തായ്‌ലന്‍ഡില്‍ 22 ദശലക്ഷം സന്ദര്‍ശകര്‍ വന്നെന്നാണ് സര്‍ക്കാര്‍ അധികൃതര്‍ നല്‍കുന്ന വിവരം. 25.67 ദശലക്ഷം ഡോളറാണ് വരുമാനമായി ലഭിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top