പോളണ്ടിനെതിരെ സമനിലയില്‍ കുടുങ്ങി സ്‌പെയിന്‍

സെവിയ്യ: യൂറോ കപ്പില്‍ ഗ്രൂപ്പ് ഇ-യില്‍ പോളണ്ടിനെതിരായ നിര്‍ണായക മത്സരത്തില്‍ സ്‌പെയിനിന് സമനില. സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയതും ജെറാര്‍ഡ് മൊറാനോയുടെ പെനാല്‍റ്റി നഷ്ടവുമാണ് സ്‌പെയിന് തിരിച്ചടിയായത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങിയതോടെ സ്പാനിഷ് ടീമിന്റെ നോക്കൗട്ട് സാധ്യതകള്‍ അനിശ്ചിതത്വത്തിലായി.

ആദ്യ പകുതിയില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ സ്പാനിഷ് നിര 25-ാം മിനിറ്റില്‍ ആല്‍വാരോ മൊറാട്ടയിലൂടെയാണ് മുന്നിലെത്തിയത്. ജെറാര്‍ഡ് മൊറീനോ നല്‍കിയ പാസില്‍ നിന്നായിരുന്നു മൊറാട്ടയുടെ ഗോള്‍. വാര്‍ പരിശോധിച്ച ശേഷമാണ് റഫറി ഗോള്‍ അനുവദിച്ചത്.

54-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയിലൂടെ പോളണ്ട് ഗോള്‍ മടക്കി. കാമില്‍ ജോസ്വിയാക്കിന്റഎ ക്രോസ് ലെവന്‍ഡോസ്‌കി ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.

എന്നാല്‍ ലീഡെടുക്കാനുള്ള അവസരം 58-ാം മിനിറ്റില്‍ ജെറാര്‍ഡ് മൊറീനോ നഷ്ടപ്പെടുത്തി. മൊറീനോയെ യാക്കുബ് മോഡര്‍ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. പക്ഷേ കിക്കെടുത്ത മോറീനോയ്ക്ക് പിഴച്ചു, പന്ത് പോസ്റ്റില്‍ തട്ടി തെറിച്ചു.

43-ാം മിനിറ്റിലാണ് പോളണ്ടിന് സുവര്‍ണാവസരം ലഭിച്ചത് സ്വിഡെര്‍സ്‌കിയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിക്കുകയായിരുന്നു. റീബൗണ്ട് വന്ന പന്ത് പിടിച്ചെടുത്ത് ലെവന്‍ഡോസ്‌കിയുടെ ഷോട്ട് സ്‌പെയിന്‍ ഗോളി ഉനായ് സിമണ്‍ തടയുകയും ചെയ്തു.

പന്ത് കൈവശം വെയ്ക്കുന്നതിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്നിലായിരുന്നെങ്കിലും ഫനിഷിങ്ങിലെ പിഴവ് സ്‌പെയ്‌നിനെ മത്സരത്തിലുടനീളം വേട്ടയാടി.

 

Share news
error: Content is protected !!
Scroll to Top