പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ഓട്ടോ ഡ്രൈവറെ അബ്കാരി കേസില്‍ കുടുക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയെ അബ്കാരി കേസിൽ കുടുക്കാൻ ശ്രമിച്ചവരാണ് പിടിയിലായത്. ഷൗക്കത്തലിയുടെ അയല്‍വാസിയായ മുജീബ് റഹ്‌മാന്‍, വാഴയൂര്‍ സ്വദേശി അബ്ദുള്‍ മജീദ് എന്നിവരാണ് പിടിയിലായത്. പുത്തരിക്കല്‍ ഉള്ളണം പള്ളിയുടെ മുന്‍വശത്ത് ഓട്ടോറിക്ഷയില്‍ നാടന്‍ ചാരായം വില്‍പ്പന നടത്തുന്നു എന്ന് സ്റ്റേഷന്‍ ഫോണിലേക്ക് വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ താനൂര്‍ DANSAF ടീം പരിശോധന നടത്തിയതില്‍ ഓട്ടോറിക്ഷയുടെ പിന്‍ഭാഗത്ത് നിന്നും കുപ്പികളിലാക്കി കവറുകളില്‍ വെച്ച നാലര ലിറ്റര്‍ ചാരായം കണ്ടെടുക്കുകയും, ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തപ്പോള്‍ സംശയം തോന്നിയതില്‍ കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍, ഓട്ടോ ഡ്രൈവറുടെ അയല്‍വാസിയായ മുജീബ് റഹ്‌മാന്‍ എന്നയാള്‍ മുന്‍ വൈരാഗ്യം വെച്ച് ഓട്ടോ ഡ്രൈവറായ ഷൗക്കത്തലിയെ അബ്കാരി കേസില്‍ പെടുത്താനായി ചെയ്തതാണെന്ന് മനസിലായി.
മുജീബ് റഹ്‌മാന്റെ നിര്‍ദേശ പ്രകാരം, മറ്റൊരു കേസില്‍ മുജീബ് റഹ്‌മാന്‍ ജയിലില്‍ കിടന്നിരുന്ന സമയം ജയിലില്‍ നിന്നും പരിചയപ്പെട്ട വാഴയൂര്‍ സ്വദേശി അബ്ദുള്‍ മജീദിനെക്കൊണ്ട് കോട്ടക്കല്‍ ചുടലപ്പാറയില്‍ നിന്നും ഷൗക്കത്തലിയുടെ ഓട്ടോ വിളിച്ച് യാത്രയ്ക്കിടയില്‍ അബ്ദുള്‍ മജീദ് ഓട്ടോറിക്ഷയില്‍ മുജീബ് റഹ്‌മാന്‍ നല്‍കിയ ചാരായക്കുപ്പി ഓട്ടോയുടെ പിന്നില്‍ ഒളിപ്പിക്കുകയായിരുന്നു. പരപ്പനങ്ങാടി പുത്തരിക്കല്‍ എത്തിയ ശേഷം അബ്ദുള്‍ മജീദ് ഓട്ടോയില്‍ നിന്ന് ഇറങ്ങി കുറച്ച് നേരം വെയിറ്റ് ചെയ്യാല്‍ പറഞ്ഞ് സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. ഓട്ടോറിക്ഷയെ പിന്‍തുടര്‍ന്ന് വന്ന മുജീബ് റഹ്‌മാന്‍ ഓട്ടോ ഡ്രൈവര്‍ കാണാതെ മാറി നിന്ന് ഓട്ടോറിക്ഷയില്‍ ചാരായം വില്‍പന നടത്തുന്നുവെന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് IPS അവര്‍കളുടെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ സി ഐ ഹണി കെ ദാസ്, എസ് ഐ പ്രദീപ്കുമാര്‍, ഡാന്‍സഫ് അംഗങ്ങളായ ജിനു, വിപിന്‍, അഭിമന്യു, ആല്‍ബിന്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
സംഭവത്തിന് ആസ്പദമായ സ്ഥലങ്ങളിലെ സാക്ഷികളെ കണ്ട് ചോദ്യംചെയ്തും, സിസിടിവികള്‍ നിരീക്ഷിച്ചും, CDR പരിശോധിച്ചും, സൈബര്‍ സെല്ലിന്റെ സഹായത്താലുമാണ് അന്വേഷണ സംഘത്തിന് പ്രതികളിലേക്ക് എത്താനായത്.




