ക്രിസ്തുമസ്- ന്യൂ ഇയര്‍ ആഘോഷം ലക്ഷ്യമിട്ട് കൊച്ചിയില്‍ ഹാഷിഷ് ഓയില്‍ കടത്ത് രണ്ടുപേര്‍ അറസ്റ്റില്‍

കൊച്ചി: അങ്കമാലിയില്‍ രണ്ട് കിലോഗ്രാം ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പിടിയില്‍. കാക്കനാട് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സ് അയ്യമ്പ്രാത്ത് വീട്ടില്‍ മുഹമ്മദ് അസ്ലാം (23), തൃശൂര്‍ പട്ടിക്കാട് പാത്രക്കടയില്‍ വീട്ടില്‍ ക്ലിന്റ് സേവ്യര്‍ (24) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. എല്‍.എല്‍.ബി. വിദ്യാര്‍ഥിയായ അസ്ലം ബാംഗ്ലൂരില്‍നിന്നുള്ള ടൂറിസ്റ്റ് വാഹനത്തിലാണ് ഓയില്‍ കടത്തിക്കൊണ്ടുവന്നത്.

ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ലക്ഷ്യമിട്ടാണ് ആന്ധ്രയിലെ പഡേരുവില്‍നിന്ന് ആസ്ലം കോടികള്‍ വിലമതിക്കുന്ന ഹാഷിഷ് ഓയില്‍ വാങ്ങികൊണ്ടുവന്നത്. ഹാഷിഷ് ഓയിലിനായി പണം മുടക്കിയ ക്ലിന്റിനെ അങ്കമാലി സ്റ്റാന്റില്‍ നിന്ന് പിടിക്കൂടുകയായിരുന്നു. എസ്.പിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും അങ്കമാലി പോലീസിനും നടത്തിയ പരിശോധനയില്‍ ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. അസ്ലമിനെ പോലീസ് പിടികൂടിയതറിയാതെ ഓയില്‍ വാങ്ങാന്‍ അങ്കമാലി ബസ്സ് സ്റ്റാന്റിലെത്തുകയായിരുന്നു ക്ലിന്റ്.

പോലീസ് കണ്ട് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പോലീസ് പിന്തുടര്‍ന്നാണ് പിടികൂടിയത്. നര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി സക്കിറ മാത്യു, ആലുവ ഡി.വൈ.എസ്.പി പി.കെ. ശിവന്‍കുട്ടി, അങ്കമാലി ഇന്‍സ്‌പെക്ടര്‍ സോണി മത്തായി, എസ്.ഐമാരായ എല്‍ദോ പോള്‍, മാര്‍ട്ടിന്‍ ജോണ്‍ എ.എസ്.ഐ. റെജിമോന്‍, സി.പി.ഒ എന്‍.എം. അഭിലാഷ് തുടങ്ങിയവര്‍ അടങ്ങിയതാണ് അന്വേഷണ സംഘം.

 

Share news
error: Content is protected !!
Scroll to Top