തൃപ്പൂണിത്തുറ സ്ഫോടനം; നാല് പേര്‍ അറസ്റ്റില്‍

തൃപ്പൂണിത്തുറയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റില്‍. കരയോഗം ഭാരവാഹികളായ സതീശന്‍, ശശികുമാര്‍, കരാര്‍ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തിയാണ് കേസെടുത്തിരുന്നു. നിയമവിരുദ്ധമായി കരിമരുന്ന് സൂക്ഷിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു.

തൃപ്പൂണിത്തുറ ചൂരക്കാട് പടക്ക സംഭരണ ശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഇതുവരെ രണ്ട് പേരാണ് മരിച്ചത്. പടക്കശാലയില്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി വിഷ്ണുവും മറ്റൊരു വ്യക്തിയായ 55 കാരന്‍ ദിവാകരനുമാണ് മരിച്ചത്. ഗുരുതര പൊള്ളലേറ്റ ദിവാകരന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് വേണ്ടി പാലക്കാട് നിന്ന് എത്തിച്ചതാണ് സ്ഫോടക വസ്തുക്കള്‍. രാവിലെ പത്തരയോടെയായിരുന്നു അപകടം. പാലക്കാട് നിന്ന് ടെമ്പോ ട്രാവലര്‍ എത്തിച്ച പടക്കങ്ങള്‍ കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടയാണ് പൊട്ടിത്തെറി ഉണ്ടായത്. വാഹനത്തില്‍ ഉണ്ടായ ഷോര്‍ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്നാണ് ഫയര്‍ ഫോഴ്സിന്റെ നിഗമനം.

സ്ഫോടനത്തില്‍ 25 ഓളം വീടുകളും വാഹനങ്ങളും തകര്‍ന്നു. 25 പേര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. പൊലീസ് നടത്തിയ പരിശോധനയില്‍ പടക്കങ്ങള്‍ സൂക്ഷിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top