വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി വിലങ്ങില്‍നിന്ന് കൈ ഊരിയെടുത്ത് ഓടി രക്ഷപ്പെട്ടു

തിരൂര്‍: കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് ആശുപ്രതിയിലെത്തിച്ച പ്രതി പൊലീസ് ധരിപ്പിച്ച വിലങ്ങില്‍നിന്ന് കൈ ഊരിയെടുത്ത് ഓടിരക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നേകാലോടെ തിരൂര്‍ ജില്ലാ ആശുപത്രിയിലാണു സംഭവം. പറവണ്ണ സ്വദേശി റബീഹ് (22) ആണു രക്ഷപ്പെട്ടത്.

വെള്ളിയാഴ്ച അര്‍ധരാത്രി പറവണ്ണയിലുണ്ടായ അടിപിടിയെ തുടര്‍ന്നാണ് റബീഹിനെ ഉച്ചയ്ക്ക് 2 മണിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി തിരൂര്‍ ജില്ലാ ആശുപ്രതിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചതായിരുന്നു. റിമാന്‍ഡില്‍നിന്നു കസ്റ്റഡിയിലെടുത്ത മറ്റൊരു പ്രതിയും കൂടെയുണ്ടായിരുന്നു. ഇരുവരുടെയും കൈകളില്‍ വിലങ്ങ് ധരിപ്പിച്ചാണ് ആശുപത്രിയില്‍ എത്തിച്ചത്. കൂടെ 3 പൊലീസുകാരും ഉണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ കയറിയ ഉടന്‍ റബീഹ് വിലങ്ങില്‍നിന്ന് കൈ ഊരിയെടുത്ത് ഇറങ്ങിയോടി.

കൂടെ പൊലീസുകാരും ഓടിയെങ്കിലും ഇയാളെ കിട്ടിയില്ല. അടുത്തുള്ള സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഒരു വശം കടന്നാണ് റബീഹ് ഓടിയത്. ഒരാള്‍ അഗ്‌നിരക്ഷാസേനാ ഓഫിസിന്റെ സമീപം വഴി റെയില്‍പാളം ചാടി കടന്ന് ഓടുന്നത് കണ്ടവരുമുണ്ട്. റബീഹിനെ പിടിക്കാന്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top