സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതിയും തള്ളി

ന്യൂഡല്‍ഹി: കേരള ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. സംവിധായകന്‍ ലിജേഷ് മുല്ലേഴത്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. അവാര്‍ഡ് നിര്‍ണ്ണയത്തില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടുവെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. എന്നാല്‍ ആരോപണം തെളിയിക്കാന്‍ എന്ത് തെളിവാണ് ഉള്ളതെന്ന് കോടതി ചോദിച്ചു.

ആരോപണം തെളിയിക്കുന്നതിനുള്ള രേഖകളൊന്നും ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ചിട്ടില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നിഷ്പക്ഷമായല്ല പുരസ്‌കാരം നിര്‍ണയം നടന്നത് എന്ന് കാണിച്ചാണ് ‘ആകാശത്തിനു താഴെ’ എന്ന സിനിമയുടെ സംവിധായകന്‍ ലിജീഷ് മുല്ലേഴത്ത് കോടതിയെ സമീപിച്ചത്.

ഇതിനെതിരെ ചലച്ചിത്ര അക്കാദമിയും രഞ്ജിത്തും തടസവാദ ഹരജിയും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

നേരത്തേ ഇതേ ആവശ്യമുന്നയിച്ച് ലിജീഷ് ഹൈക്കോടതിയേയും സമീപിച്ചിരുന്നു. ആരോപണങ്ങളില്‍ തെളിവുകളൊന്നും ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ഹര്‍ജി തള്ളിയിരുന്നു. ഇതിനു ശേഷമാണ് സുപ്രീകോടതിയെ സമീപിച്ചത്.

സംവിധായകന്‍ വിനയനാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനായ രഞ്ജിത്തിനെതിരെ ആദ്യം രംഗത്തെത്തിയത്. ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന തന്റെ ചിത്രത്തിന് അവാര്‍ഡ് ലഭിക്കാതിരിക്കാന് രഞ്ജിത്ത് ഇടപെട്ടന്നായിരുന്നു വിനയന്റെ ആരോപണം. ചില ജൂറി അംഗങ്ങളെ ഉദ്ധരിച്ചായിരുന്നു അദ്ദേഹം രഞ്ജിത്തിനെതിരെ രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് സര്‍ക്കാരിന് പരാതിയും നല്‍കിയിരുന്നു. പുരസ്‌കാരം ലഭിച്ചവരും കലാകാരന്‍മാരാണെന്നും അവാര്‍ഡ് സ്റ്റേ ചെയ്യാന്‍ കോടതിയെ സമീപിക്കില്ലെന്നുമായിരുന്നു വിനയന്റെ നിലപാട്.

ഇതിനു പിന്നാലെയാണ് ‘ആകാശത്തിന് താഴെ’ എന്ന ചിത്രത്തിന്റെ സംവിധായകനായ ലിജീഷ് ഹൈക്കോടതിയെ സമീപിച്ചത്

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top