HIGHLIGHTS : The protection of the cows should be scientific: G Unnikrishnan
കോഴിക്കോട്:വിശ്വാസങ്ങളിലൂടെയും വിലക്കുകളിലൂടെയുമാണ് കേരളത്തിൽ ഇത്രകാലവും കാവുകൾ സംരക്ഷിക്കപ്പെട്ടതെന്നും കാവുകളുടെ സംരക്ഷണം ഇനി മുതൽ ശാസ്ത്രീയമാവണമെന്നും ഇ. ഉണ്ണികൃഷ്ണൻ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഏഴാം എഡിഷനിൽ കാവുകൾ കേരളം സംരക്ഷിക്കേണ്ട വിശുദ്ധ വനങ്ങൾ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെസ്റ്റിവലിന്റെ ആദ്യ ദിനത്തിൽ വാക്ക് വേദിയിലായിരുന്നു ചർച്ച.
തെക്കൻ കേരളത്തിലെ കാവുകളിൽ സ്ത്രീ പ്രാതിനിധ്യം കൂടുതൽ കാണാമെന്ന് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച എം രാജേന്ദ്രപ്രസാദ് പറഞ്ഞു. കാവുകൾ കേരളത്തിലുടനീളം ഏകശിലാത്മകമായല്ല നിലനിൽക്കുന്നതെന്നും വൈവിധ്യമാർന്ന ആരാധനാഘടകങ്ങൾ അടങ്ങിയ കാവുകൾ നമുക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദ്രാവിഡ സംസ്കാരത്തിന്റെ അമ്മ വീടുകളാണ് കാവുകളെന്നും കേവലം ആരാധനാ കേന്ദ്രങ്ങൾ എന്നതിനപ്പുറം കേരളത്തിന്റെ സ്വാഭാവികതയുടെയും സംസ്കാരത്തിന്റെയും ഭാഗം കൂടിയാണ് അവയെന്നും മോഡറേറ്ററായ മൈന ഉമൈബാൻ അഭിപ്രായപ്പെട്ടു. അതിനാൽ കാവുകളുടെ സംരക്ഷണം വിശാലാർത്ഥത്തിൽ നമ്മുടെ ആവാസവ്യവസ്ഥയുടെ തന്നെ സംരക്ഷണമാണെന്നും അവർ പറഞ്ഞു.