നെല്ലുസംഭരണം കാര്യക്ഷമമാക്കാൻ നടപടിയായി : മന്ത്രി വി എസ്‌ സുനിൽകുമാർ

തൃശ്ശൂര്‍: സംസ്ഥാനത്തെ പാടശേഖരങ്ങളില്‍നിന്ന് കൊയ്തെടുത്ത നെല്ല് പൂര്‍ണമായും സംഭരിക്കാന്‍ അടിയന്തരനടപടി സ്വീകരിച്ചതായി മന്ത്രി വി എസ് സുനില്‍കുമാര്‍. കൊയ്ത നെല്ല് ചിലയിടങ്ങളില്‍ കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സിവില്‍ സപ്ലൈസ്-കൃഷി മന്ത്രിമാര്‍ ചേര്‍ന്ന് സപ്ലൈകോ, പാഡി ഉദ്യോഗസ്ഥര്‍ക്ക് സംഭരണത്തിന് അടിയന്തര നിര്‍ദേശം നല്‍കിയത്.

നെല്ലുസംഭരണം ഉറപ്പുവരുത്താന്‍ സംസ്ഥാന -ജില്ലാതലത്തില്‍ ബുധനാഴ്ച അടിയന്തരയോഗം ചേര്‍ന്നു. നെല്ലിന് ഈര്‍പ്പം കൂടുതലാണെന്നും ഗുണനിലവാരമില്ലെന്നും പറഞ്ഞ് സ്വകാര്യമില്ലുടമകള്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതാണ് മിക്കയിടത്തും നെല്ലുസംഭരണം ഭാഗികമായി മുടങ്ങാനിടയാക്കിയത്.

വിളവെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുന്നതോടെ നെല്ലിന്റെ തൂക്കം കുറയും. ഈ സാഹചര്യം മുതലാക്കി ചില മില്ലുടമകള്‍ വൈകിയുള്ള സംഭരണത്തിന് നീക്കം നടത്തുന്നതാണ് സ്ഥിതി ഗുരുതരമാക്കിയത്. പ്രധാനമായും തൃശൂര്‍, കോട്ടയം ജില്ലകളിലെ ചില പാടശേഖരങ്ങളിലാണ് സംഭരണം കൃത്യമായി നടക്കാത്തത്.

ഇത്തരം പാടശേഖരങ്ങളില്‍ നേരിട്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top