അതിഥി തൊഴിലാളികളെ 15 ദിവസത്തിനകം സ്വദേശങ്ങളില്‍ എത്തിക്കണം: സുപ്രീംകോടതി

ദില്ലി: സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികളുടെ യാത്രാ സൗകര്യം അടിയന്തിരമായി ഒരുക്കണമെന്ന് സുപ്രീംകോടതി സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. നിയന്ത്രണങ്ങള്‍ ലംഘിച്ച് നാടുകളിലേക്ക് മടങ്ങാന്‍ ശ്രമിച്ച കുടിയേറ്റ തൊഴിലാളികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍വിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം. 15 ദിവസത്തിനുള്ളില്‍ തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കുന്നത്.

മടങ്ങിപ്പോകാന്‍ ആഗ്രഹിക്കു ന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കണമെന്നും, സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന പക്ഷം 24 മണിക്കൂറിനുള്ളില്‍ റെില്‍വേ തീവണ്ടികള്‍ അനുവദിച്ച് തൊഴിലാളികളെ 15ദിവസത്തിനുള്ളില്‍ സ്വദേശത്തേക്ക് മടക്കി അയക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ഇതിനുപുറമെ തൊഴിലാളികളുടെ പുനരധിവാസ പദ്ധതികളും, ആനുകൂല്യങ്ങളും സംസ്ഥാന സര്‍ക്കാരുകള്‍ പരസ്യപ്പെടുത്തണമെന്നും തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഉത്തരവ് നടപ്പിലാക്കുന്നതിന്റെ പുരോഗതി വിലയിരുത്താനായി ജൂലൈ 8 ന് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.

Share news
error: Content is protected !!
Scroll to Top