
ബിബിസിയുടെ ഡോക്യുമെന്ററി വിഷയത്തില്‍ ജെഎന്‍യു സര്‍വകലാശാലാ വിദ്യാര്‍ത്ഥികളുടെ കടുത്ത പ്രതിഷേധം. ജെഎന്‍യു സര്‍വകലാശാലയില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം കഴിഞ്ഞ് പിരിഞ്ഞു പോകുന്നതിനിടെ എസ്എഫ്ഐ പ്രവര്‍ത്തകരുള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കല്ലേറും സംഘര്‍ഷവുമുണ്ടായതോടെയാണ് പ്രതിഷേധം തുടങ്ങിയത്. കല്ലെറിഞ്ഞത് എബിവിപി പ്രവര്‍ത്തകരാണെന്ന് എസ്എഫ്ഐ ആരോപിച്ചു. കല്ലേറില്‍ പല വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേറ്റു. കല്ലെറിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയാണ്. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി എസ് യു പ്രസിഡന്റ് ഐഷി ഘോഷ് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു.
ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാതിരിക്കാനായി 8.30 മുതല്‍ ജെഎന്‍യുവില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. യൂണിയന്‍ ഓഫിസിലേക്കുള്ള വൈദ്യുതി ബന്ധമാണ് വിച്ഛേദിക്കപ്പെട്ടിരിക്കുന്നത്. രാത്രി 9 മണിക്ക് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനായിരുന്നു വിദ്യാര്‍ത്ഥി യൂണിയന്റെ തീരുമാനം. എന്നാല്‍ പ്രദര്‍ശനത്തില്‍ നിന്നും പിന്മാറില്ലെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നുണ്ട്. വൈദ്യുതി പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കൂട്ടമായി ഇരുന്ന് മൊബൈല്‍ ഫോണുകളിലും ലാപ് ടോപ്പുകളിലും ഡോക്യുമെന്ററി കണ്ടാണ് പ്രതിഷേധിച്ചത്. ഇതിന് ശേഷം വിദ്യാര്‍ത്ഥികള്‍ തിരികെ മടങ്ങുമ്പോഴായിരുന്നു കല്ലേറുണ്ടായത്. പ്രദര്‍ശനം നിശ്ചയിച്ചിരുന്ന കമ്യൂണിറ്റി സെന്ററില്‍ മഫ്തിയില്‍ പൊലീസിനെ വിന്യസിച്ചിരുന്നു.
കനത്ത പരിശോധനയ്ക്കുശേഷമായിരുന്നു സര്‍വകലാശാലയിലേക്ക് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവരെ കയറ്റിവിടുന്നത്. പ്രദര്‍ശനം നടത്തിയാല്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




