വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവം; പ്രതി പിടിയില്‍

പാലക്കാട്: വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. താനൂര്‍ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നും ട്രെയിനിനെ ലക്ഷ്യം വെച്ചല്ല എറിഞ്ഞതെന്നുമാണ് പ്രതിയുടെ മൊഴി.

മരത്തിന് നേരെ പൈപ്പ് കൊണ്ട് എറിഞ്ഞപ്പോള്‍ സംഭവിച്ചതാണെന്നും പ്രതി പൊലീസില്‍ മൊഴി നല്‍കി. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ഈ മാസം ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസിനിടെ ട്രെയിന്‍ തിരൂര്‍ സ്റ്റേഷന്‍ വിട്ടതിന് ശേഷമാണ് കല്ലേറുണ്ടായത്.

റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ട്രെയിനില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളുടെയടിസ്ഥാനത്തില്‍ വിശദമായ പരിശോധനകള്‍ നടത്തിയെങ്കിലും കല്ലെറിഞ്ഞയാളെ കണ്ടെത്താനായിരുന്നില്ല. പിന്നീട് സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് ലഭിച്ച നിര്‍ണ്ണായക മൊഴിയാണ് പ്രതിയെ പിടികൂടുന്നതിലേക്ക് നയിച്ചത്. വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്ന ഘട്ടത്തില്‍ നടന്ന കല്ലേറിന് പിന്നില്‍ രാഷ്ട്രീയ , സംഘടന ബന്ധങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും അന്വേഷണ വിധേയമാക്കിയിരുന്നു. എന്നാല്‍ പ്രതിയെ പിടികൂടിയതോടെ അത്തരം രാഷ്ട്രീയ, സംഘടന താല്‍പ്പര്യങ്ങള്‍ സംഭവത്തിന് പിന്നിലില്ലെന്നാണ് മനസ്സിലാകുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top