രോഹിത് ശര്‍മ ക്യാപ്റ്റന്‍സി ശരിയാക്കണം; ഷൊയൈബ് അക്തര്‍

ദുബായ്: ഏഷ്യാ കപ്പിലെ രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സി ശൈലിക്കെതിരെ പാകിസ്ഥാന്‍ മുന്‍ പേസര്‍ ഷൊയൈബ് അക്തര്‍. രോഹിത് ശര്‍മ്മ വളരെ അസ്വസ്ഥനാണ്. ഇന്ത്യന്‍ നായകന്‍ മൈതാനത്ത് സഹതാരങ്ങളോട് തട്ടിക്കയറുന്നു. ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ സ്പിന്നര്‍ രവി ബിഷ്ണോയിയെ മാറ്റി ആര്‍ അശ്വിനെ ഇറക്കി, ഇത് ടീമില്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായി തോന്നിപ്പിക്കുന്നതായുമാണ് അക്തറിന്റെ വിമര്‍ശനം.

‘ഇന്ത്യ വളരെ മോശമായി കളിച്ചു എന്ന് കരുതുന്നില്ല. നന്നായി കളിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ എല്ലാ വീഴ്ചകള്‍ക്ക് ശേഷവും ഉയര്‍ച്ചയുണ്ട്. ഈ വീഴ്ച ഇന്ത്യന്‍ ടീമിന് ടി20 ലോകകപ്പില്‍ തുണയായേക്കാം. ഹൃദയം തകരാതെ ഇതില്‍ നിന്ന് പാഠം പഠിക്കുകയാണ് വേണ്ടത്.  അവസാന പ്ലെയിങ് ഇലവനെ കണ്ടെത്തണം. രോഹിത് ശര്‍മ ക്യാപ്റ്റന്‍സി ശരിയാക്കുകയും വേണം. ‘ എന്നും ഷൊയൈബ് അക്തര്‍ തന്റെ യൂട്യൂബ് ചാനലില്‍ കൂട്ടിച്ചേര്‍ത്തു.

രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ഇന്ത്യ ഇന്ന് നേരിടും. വൈകീട്ട് ഏഴരയ്ക്ക് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകളുടേയും ഫൈനല്‍ പ്രതീക്ഷ നേരത്തെതന്നെ അസ്തമിച്ചതിനാല്‍ മത്സരഫലം നിര്‍ണായകമല്ല. പാകിസ്ഥാനും ശ്രീലങ്കയുമാണ് ഏഷ്യാ കപ്പ് ഫൈനലിന് യോഗ്യത നേടിയ ടീമുകള്‍.

ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തില്‍ യുവ പേസര്‍ അര്‍ഷ്ദീപ് സിംഗിനെതിരായ രോഹിത് ശര്‍മ്മയുടെ പെരുമാറ്റം വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ലങ്കന്‍ ഇന്നിംഗ്സിലെ അവസാന ഓവറില്‍ അര്‍ഷ്ദീപ് സിംഗ് ഫീല്‍ഡിംഗ് നിയന്ത്രണം സംബന്ധിച്ച് പറഞ്ഞ എന്തോ കാര്യം ഗൗനിക്കാതെ രോഹിത് തിരിഞ്ഞുനടക്കുകയായിരുന്നു. ഏഷ്യാ കപ്പില്‍ നിന്ന് ഫൈനല്‍ കാണാതെ പുറത്തായതും രോഹിത് ശര്‍മ്മയ്ക്ക് തിരിച്ചടിയാണ്.

Share news
error: Content is protected !!
Scroll to Top