കറുത്തമ്മയായത് അമ്മ പറഞ്ഞിട്ട് “; നടി ഷീല

കോഴിക്കോട്: എം. ജി.ആറിന്റെ കൂടെ ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരിക്കുമ്പോഴാണ് ‘ചെമ്മീനിലെ’ കറുത്തമ്മ എന്ന കഥാപാത്രം ചെയ്യാൻ അവസരം വന്നതെന്നും, അമ്മയുടെ നിർബന്ധം മൂലമാണ് ചെമ്മീൻ സിനിമയുടെ ഭാഗമായതെന്നും ചലച്ചിത്രതാരം ഷീല പറഞ്ഞു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം ‘കഥ’ വേദിയിൽ നടന്ന ‘നോവലിനപ്പുറം: ചെമ്മീൻ വീണ്ടും കാണുമ്പോൾ’ എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു ഷീല.

‘ചെമ്മീൻ’ സിനിമയെ കുറിച്ച് വാചാലയായ ഷീല സിനിമയിലെ കഥാപാത്രങ്ങളായ പരീക്കുട്ടിയെയും പഴനിയെയും സിനിമയിലെ മനോഹരമായ പ്രണയ രംഗങ്ങളെയും എല്ലാം നർമ്മത്തിൽ കലർത്തി ഓർത്തെടുത്തു.

ചെമ്മീനിലെ പാട്ടുകൾ സ്ഥിരമായി കേട്ടുകൊണ്ട് രണ്ട് വർഷം കൊണ്ടാണ് തകഴിയുടെ ‘ചെമ്മീൻ’ എന്ന നോവൽ ഇംഗ്ലീഷിലേക്ക് തർജമ ചെയ്തതെന്ന്‌ അനിത. എസ്. നായർ പറഞ്ഞു. തന്നെ കുട്ടിക്കാലം മുതലേ വളരെയധികം സ്വാധീനിച്ച നോവലാണ് ‘ചെമ്മീൻ’ എന്നതിനാൽ അതിനെ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുമ്പോൾ ബുദ്ധിമുട്ടിനേക്കാൾ കൂടുതൽ സന്തോഷമായിരുന്നു എന്ന് അനിത. എസ് നായർ പറഞ്ഞു. “എന്റെ കൊച്ചു മുതലാളീ..” എന്ന പ്രസിദ്ധമായ ഡയലോഗിന്റെ ഇംഗ്ലീഷ് തർജമയിലേക്ക് എത്തിയ കഥ കൂടി അവർ പങ്കുവെച്ചു.
‘ചെമ്മീൻ’ കേവലം പരീക്കുട്ടിയുടെയും കറുത്തമ്മയുടെയും കഥയല്ലെന്നും, മറിച്ച്, കടലിന്റെയും കൂടി കഥയാണെന്നും ഷീല അഭിപ്രായപ്പെട്ടു. ആധുനിക സ്ത്രീകൾ സ്വയംപര്യാപ്തരാണെന്നും ദാമ്പത്യ ജീവിതം പരസ്പരമുള്ള മനസിലാക്കലാണെന്നും അവർ കൂട്ടിചേർത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top