യുക്രൈനില്‍ കുട്ടികളുടെ ആശുപത്രിക്കെതിരായ റഷ്യന്‍ ആക്രമണം; അപലപിച്ച് യുഎസ്

യുക്രൈനില്‍ കുട്ടികളുടെ ആശുപത്രിക്കെതിരായ റഷ്യന്‍ ആക്രമണത്തെ അപലപിച്ച് യുഎസ്. ആശുപത്രിക്ക് നേരെ നടത്തിയ വ്യോമാക്രമണം വലിയ ക്രൂരതയാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. നിരപരാധികളായ സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണം ക്രൂരവും ഭയാനകവുമാണ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു.

യുക്രൈനിലെ തുറമുഖ നഗരമായ മരിയുപോളിലാണ് കുട്ടികളുടെ ആശുപത്രിക്ക് നേരെ റഷ്യ വ്യോമാക്രമണം നടത്തിയത്. അതേസമയം ദുര്‍ബലരായ, പ്രതിരോധിക്കാന്‍ കഴിവില്ലാത്ത ആളുകളെ ലക്ഷ്യം വയ്ക്കുന്നതിനേക്കാള്‍ മോശമായ ചില കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു വിഷയത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രതികരണം. റഷ്യയുടെ വ്യോമാക്രമണത്തെ പ്രതിരോധിക്കാന്‍ യുക്രൈന് കൂടുതല്‍ പിന്തുണ നല്‍കുകയാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 17 ലധികം പേര്‍ക്ക് പരുക്കേറ്റതായാണ് യുക്രൈന്റെ വാദം. റഷ്യയുടെ ആക്രമണത്തിന്റെ വിഡിയോ യുക്രൈന്‍ പ്രസിഡന്റ് വല്‍ദിമിര്‍ സെലന്‍സ്‌കി പങ്കുവച്ചിരുന്നു. നിരവധി പേര്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top