ഫറോക്ക് പഴയപാലം പുനര്‍നിര്‍മാണം ഉടന്‍

ഫറോക്ക്: ഫറോക്കിലെ ചാലിയാറിന് കുറുകെയുള്ള ബ്രിട്ടീഷ് നിര്‍മിത ഇരുമ്പുപാലം ഉടന്‍ പുനര്‍നിര്‍മിക്കും. ബേപ്പൂര്‍ മണ്ഡലത്തില്‍ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മാതൃക സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പാലം പുനര്‍നിര്‍മാണം.

സമ്പൂര്‍ണ ഉരുക്കുനിര്‍മിത പാലത്തിന് ഒട്ടേറെ കേടുപാട് സംഭവിച്ചിട്ടുണ്ട്. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഇടപെടലാണിപ്പോള്‍ നവീകരണം വേഗത്തിലാക്കിയത്. 1883 ലാണ് ബ്രിട്ടീഷുകാര്‍ പാലം നിര്‍മിച്ചത്. 2005ലാണ് ഒടുവില്‍ അറ്റകുറ്റപ്പണി നടത്തിയത്.

പാലം പുതുക്കിപ്പണിയാന്‍ 90 ലക്ഷം രൂപ ഇതിനകം സര്‍ക്കാര്‍ അനുവദിച്ച് ഭരണാനുമതി നല്‍കി. ഡിസൈന്‍ തയ്യാറാക്കി സാങ്കേതികാനുമതിയ്ക്കായി സമര്‍പ്പിച്ചിരിക്കയാണ്. ഈ ആഴ്ചയോടെതന്നെ സാങ്കേതികാനുമതിയും ലഭിക്കും. തുടര്‍ന്ന് ടെന്‍ഡര്‍ നടപടികളാരംഭിക്കും.

പുതിയ ഡിസൈന്‍ പ്രകാരം സ്വര്‍ണനിറവും നിറയെ അലങ്കാര വെളിച്ചവും ഒരുക്കും. ഇതോടെ കരയില്‍നിന്നും ചാലിയാറിലൂടെയുള്ള ജലയാത്രയിലും വിസ്മയക്കാഴ്ചയാകും പാലം. പാലത്തിലേക്കുള്ള ഇരു പ്രവേശന കവാടവും കൂറ്റന്‍ വാഹനങ്ങളെ നിയന്ത്രിക്കാനുള്ള കവചവും അത്യാകര്‍ഷകമാക്കും. ഇരുകരകളിലും ഇന്റര്‍ലോക്ക് ചെയ്ത് നടപ്പാതയുമൊരുക്കും. പഴയ പാലം നവീകരണത്തിനുപുറമെ ഇതിന് സമീപംതന്നെ ബദല്‍ പാലത്തിനുള്ള സാധ്യതാ പഠനവും വൈകാതെ പൂര്‍ത്തിയാക്കും.

Share news
error: Content is protected !!
Scroll to Top