ഖത്തറിലെ നിര്‍മ്മാണ കമ്പനി പൂട്ടി;ദുരിതത്തിലായി പ്രവാസികള്‍

ദോഹ: രാജ്യത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്ന കെട്ടിട നിര്‍മ്മാണ കമ്പനി പൂട്ടിയതോടെ നൂറുകണക്കിന് ഇന്ത്യക്കാരുള്‍പ്പെടെയുള്ള തൊഴിലാളികള്‍ ദുരിതക്കയത്തിലായി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവര്‍ക്ക് ശമ്പളമോ മറ്റ് ഒരാനുകൂല്യവും ലഭിക്കാതെ കഷ്ടപ്പാടിലായിരിക്കുകയാണ്. അതെസമയം സംഭവം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതുവരെ അനുകൂല നിലപാടുണ്ടായിട്ടില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഹൈദരബാദികളുടെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയാണ് നാലുമാസം മുന്‍പ് അടച്ചുപൂട്ടിയത്.

ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാനുള്ള വകയില്ലാതെ ദുരിതത്തിലായ തങ്ങളെ എങ്ങിനെയെങ്കിലും നാട്ടിലെത്തിക്കണമെന്നാണ് ഇവരുടെ ഏക ആവശ്യം. ഇന്ത്യക്കാര്‍ക്ക് പുറമെ നേപ്പാളില്‍ നിന്നുള്ളവരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. കമ്പനി അടച്ചുപൂട്ടിയപ്പോള്‍ ചില ഓഫീസ് സ്റ്റാഫിനെ മാത്രമാണ് ഉടമസ്ഥര്‍ ഇവരുടെ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റിയത്. നാലസുമാസത്തെ തങ്ങളുടെ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി തൊഴിലാളികള്‍ ലേബര്‍ കോടതിയെ സമീപിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ലെന്നാണ് ഇവര്‍ പറയുന്നത്.

ഇവിടെ ജോലി ചെയ്തിരുന്നവരില്‍ ഏറെപ്പേരും തെലങ്കാന സ്വദേശികളാണ്. ഇവരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ തെലങ്കാന പ്രവാസി മന്ത്രി കെ ടി രാമറാവുവിനെ സമീപിച്ചിരുന്നു. നാട്ടുകാരെ ഉടനെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായാണ് റിപ്പോര്‍ട്ട്. അതെസമയം മറ്റ് നാടുകളില്‍ നിന്നെത്തിയ തൊഴിലാളികളുടെ കാര്യവും അനിശ്ചിതത്വത്തിലാണ്.

Share news
error: Content is protected !!
Scroll to Top