‘പ്രധാനമന്ത്രിയുടെ രാജസ്ഥാന്‍ പ്രസംഗം’; മോദിക്കെതിരെ സിപിഎം നല്‍കിയ പരാതി പൊലീസ് സ്വീകരിച്ചില്ല

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡല്‍ഹി മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ സിപിഎം നല്‍കിയ പരാതി പൊലീസ് സ്വീകരിച്ചില്ല. പിന്നാലെ പരാതി ഡല്‍ഹി കമ്മീഷണര്‍ക്ക് ഇ മെയിലായി അയച്ചു. കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ രാജ്യത്തെ വിഭവങ്ങള്‍ മുസ്ലിംകള്‍ക്കു പങ്കുവച്ചു നല്‍കുമെന്ന പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പു പ്രസംഗത്തിനെതിരെയാണ് പരാതി.രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ വിവാദ പ്രസ്താവന.

പൊളിറ്റ് ബ്യൂറോ അംഗ ബൃന്ദ കാരാട്ടും ഡല്‍ഹി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുഷ്പീന്ദര്‍ സിങ് ഗ്രെവാള്‍ എന്നിവര്‍ ചേര്‍ന്നാണ് പരാതി നല്‍കിയത്. എന്നാല്‍ പരാതി സ്വീകരിക്കാന്‍ എസ്എച്ഒ തയ്യാറായില്ല.

സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതും ദേശീയോദ്ഗ്രഥനത്തിനു വിരുദ്ധവുമാണ് പ്രസ്താവനയെന്നു പരാതിയില്‍ വ്യക്തമാക്കുന്നു. പരാതി സിപിഎം എക്‌സ് പേജില്‍ പങ്കിട്ടിട്ടുണ്ട്.

രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയിലാണ് മോദി കഴിഞ്ഞ ദിവസം വിവാദമായ പ്രസംഗം നടത്തിയത്. നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ മക്കളുള്ളവര്‍ക്കും രാജ്യത്തിന്റെ സ്വത്ത് പകുത്തു നല്‍കാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നു എന്നായിരുന്നു മോദി പറഞ്ഞത്. അവര്‍ക്കു ഭരണമുണ്ടായിരുന്നപ്പോള്‍ മുസ്ലിംകള്‍ക്കാണ് രാജ്യത്തിന്റെ സ്വത്തില്‍ ആദ്യ അവകാശം എന്നാണ് അവര്‍ പറഞ്ഞത്. അതിനര്‍ഥം സ്വത്തെല്ലാം ആര്‍ക്കു കൊടുക്കുമെന്നാണ്? കൂടുതല്‍ മക്കളുള്ളവര്‍ക്ക് – മോദി പറഞ്ഞു.

പിന്നാലെ മോദിയുടെ പ്രസംഗത്തിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്നു. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി രാജ്യത്തെ സാമുദായികമായി വേര്‍തിരിക്കുകയാണ് മോദി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഇല്ലാത്ത കാര്യമാണ് മോദി പറയുന്നതെന്നും സാമുദായിക വേര്‍തിരിവുണ്ടാക്കുകയാണ് ലക്ഷ്യമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top