സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടില്ല, അനുകൂലവിധിയുമായി മുന്‍ പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ ഒട്ടുമ്മല്‍

പരപ്പനങ്ങാടി താന്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കയ്യേറിയന്ന് ആക്ഷേപിച്ച് പ്രചരണം നടത്തിയ സിപിഎമ്മും, ചില മാധ്യമങ്ങളും അത് തിരുത്തണമെന്ന് മുന്‍ പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റും, മുസ്ലീം ലീഗ് നേതാവുമായ ഉമ്മര്‍ ഒട്ടുമ്മല്‍. പരപ്പനങ്ങാടി ഒട്ടുമ്മല്‍ മുറിത്തോടിന് സമീപത്തുള്ള ഭൂമിയുടെ കൈവശാവകാശം തന്റെ കുടുംബത്തിന് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ വിധിപകര്‍പ്പുമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഉമ്മര്‍ ഒട്ടുമ്മല്‍ ഇക്കാര്യം പറഞ്ഞത്.

താന്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്തതാണന്നു് വ്യാപകമായി പ്രചരിപ്പിക്കുകയും
ഇടത് ഭരണ സ്വാധീനം ഉപയോഗിച്ച് വില്ലേജ് ഓഫീസറെ കൊണ്ട് സ്‌റ്റോപ്പ് മെമ്മോ കൊടുപ്പിച്ചും റവന്യൂ ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തിയും സോഷ്യല്‍ മീഡിയകളിലും ദിനപത്രങ്ങളിലും നുണകള്‍ പ്രചരിപ്പിക്കുയും, പൊതുവേദികളില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ച് അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

പരപ്പനങ്ങാടി വില്ലേജിലെ മുറിത്തോടിന്നടുത്ത ഈ ഭൂമി കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം തിരൂരങ്ങാടി താലൂക്ക് തഹസില്‍ദാര്‍ എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കി, പരപ്പനങ്ങാടി വില്ലേജ് ഓഫീസര്‍ നികുതി സ്വീകരിച്ചു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സ്ഥിരീകരിച്ചതായും അദ്ദേഹം അറിയിച്ചു.

രാഷ്ട്രീയമായും വ്യക്തിപരമായും വിദ്വേഷങ്ങള്‍ പ്രചരിപ്പിച്ച് സ്ഥലത്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ വരെ ചില സി.പി.എം പ്രവര്‍ത്തകരൂം നേതാക്കളും ശ്രമിച്ചുവെന്നും,
വളരെ സമചിത്തതയോടെ നിയമത്തിന്റെ വഴി സ്വീകരിക്കുകയാണ് താന്‍ ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ഉമ്മര്‍ ഒട്ടുമ്മലിനെ കൂടാതെ മുസ്ലീംലീഗ് നേതാക്കളായ ഷാഹുല്‍ ഹമീദ് എപി കുഞ്ഞിമോന്‍, സിടി അബ്ദുല്‍നാസര്‍
എന്നിവരും പങ്കെടുത്തു.

 

 

Share news
error: Content is protected !!
Scroll to Top