പരപ്പനങ്ങാടി മുതല്‍ പൊന്നാനി വരെ കടപ്പുറത്ത് ചെമ്മീന്‍ ചാകര

വറുതിയുടെ നാളുകളില്‍ കടപ്പുറത്തിന് ഉത്സവാന്തരീക്ഷം തീര്‍ത്ത് ചെമ്മീന്‍ ചാകര

പരപ്പനങ്ങാടി മുതല്‍ പാലപ്പെട്ടി വരെയുള്ള മലപ്പുറം ജില്ലയുടെ തീരത്താണ് ഇന്ന് ചെമ്മീന്‍ ചാകര ഉണ്ടായിരിക്കുന്നത്. തീരത്ത് നിന്നും ഉദ്ദേശം ഏഴുമൈല്‍ ഉള്ളിലേക്കാണ് ചാകര കണ്ടത്. മീനുകളുടെ വലിയകൂട്ടങ്ങള്‍ ഒന്നായി തീരത്തിനടുത്തേക്ക് എത്തുന്നതിനാണ് ചാകര എന്ന് പറയുന്നത്.

ഇന്നലെ തന്നെ പരപ്പനങ്ങാടി ഭാഗത്ത് ചാകരക്ക് സമാനമായി മീനുകളുടെ ‘പൊലിപ്പ്’ ഉണ്ടായിരുന്നു. വെള്ളിയാഴ്ചയായതിനാല്‍ ഇവിടെ വളരെ കുറച്ച് വള്ളങ്ങള്‍ മാത്രമാണ് മത്സ്യബന്ധനത്തിന് ഇറങ്ങിയത്. ഇന്നലെ കൊയിലാണ്ടിയില്‍ നിന്നും പുതിയാപ്പയില്‍ നിന്നുമുള്ള വടക്കന്‍ വള്ളങ്ങള്‍ക്ക് ഈ മേഖലയില്‍ നിന്നും നല്ലവണ്ണം ചെമ്മീന്‍ ലഭിച്ചതായി മത്സ്യതൊഴിലാളികള്‍ പറയുന്നു. പിന്നീട് വള്ളങ്ങള്‍ കൂടതലായി എത്തിയതോടെ ചെമ്മീനും, വെത്തലുമടങ്ങിയ മത്സ്യങ്ങള്‍ കൂട്ടത്തോടെ ഉള്‍ക്കടലിലേക്ക് വലിയുകയായിരുന്നു എന്ന് പറയപ്പെടുന്നു.

ഇന്ന് ഓരോ വള്ളങ്ങള്‍ക്കും അഞ്ചു ലക്ഷം മുതല്‍ 20 ലക്ഷം വരെ രൂപക്കുള്ള ചെമ്മീന്‍ ലഭിച്ചതായി പറയപ്പെടുന്നു. പരപ്പനങ്ങാടിയില്‍ നിന്നും പോയ വലിയ വള്ളങ്ങളായ അല്‍കൗസര്‍, മിസ്ബാഹ്, കെടി ബ്രദേഴ്‌സ്, സഫാ മര്‍വ, കടലുണ്ടി നഗരത്തില്‍ നിന്നുമുള്ള അല്‍മുന എന്നീ വള്ളങ്ങള്‍ക്കാണ് ചെമ്മീന്‍ ലഭിച്ചത്.

ട്രോളിങ്ങ് ആയതിനാല്‍ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ പോകുന്ന വലിയ വള്ളങ്ങള്‍ക്കാണ് ചാകര അനുഗ്രഹമായിരിക്കുന്നത്. എന്നാല്‍ മത്സ്യങ്ങള്‍ കൂടുതല്‍ തീരത്തിനടുത്തേക്ക് വന്നിരുന്നെങ്ങില്‍ അഞ്ചും ആറും പേര്‍ പോകുന്ന ചെറുവള്ളങ്ങള്‍ക്കും അത് ആശ്വാസമായേനെ എന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു.

വറുതിയുടെ കാലത്ത് കാലങ്ങള്‍ക്ക് ശേഷമുണ്ടായ ചാകരപൊയ്ത്തില്‍ ആനന്ദത്തിലാണ് തീരം.

Share news
error: Content is protected !!
Scroll to Top