പരപ്പനങ്ങാടി ഹാര്‍ബര്‍ ചാപ്പപ്പടിയില്‍ തന്നെയെന്ന് ഉറപ്പുകിട്ടിയതായി തീരദേശ ലീഗ്

 

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ നിര്‍ദ്ധിഷ്ട ഫിഷിംഗ് ഹാര്‍ബര്‍ ചാപ്പപ്പടി നിവാസികള്‍ക്ക് സ്വീകര്യമായ വിധത്തില്‍ മാറ്റിപ്പണിയുമെന്ന് വ്യവസായ മന്ത്രിയായ പി കെ കുഞ്ഞാലിക്കുട്ടി ഉറപ്പുനല്‍കിയെന്ന് പരപ്പനങ്ങാടിയിലെ വിമത വിഭാഗം മുസ്ലിംലീഗ് . മന്ത്രിയുമായി കോട്ടക്കലില്‍വെച്ച് മത്സ്യതൊഴിലാളി ക്ഷേമിനിധി ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മലും നാട്ടുകാരണവന്‍മാരും വിമത ലീഗ് നേതാക്കളും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഈ ഉറപ്പു ലഭിച്ചതെന്ന് മത്സ്യത്തൊഴിലാളി യൂണിയന്‍ എസ്ടിയു ജില്ലാ നേതാവ് അബ്ദുറസാഖ് ചേക്കാലി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ഹാര്‍ബറിന്റെ നിര്‍മ്മാണ ചുമതല കോണ്‍ഗ്രസിന്റെ കയ്യിലുള്ള തുറമുഖ വകുപ്പിന്റേതായിരിക്കെ നിലവില്‍ സര്‍ക്കാര്‍ അംഗീകരിച്ച അങ്ങാടി പ്രദേശത്തെ പദ്ധതി മാറ്റാമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി സമ്മതിച്ചെന്ന വാര്‍ത്ത രാഷ്ട്രീയ പുകമറയാണെന്ന വാദവുമായി മറുവിഭാഗം രംഗത്ത്. ലോക്‌സഭാ ഇലക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകം മാത്രമാണിതെന്ന് ആലുങ്ങല്‍ ബീച്ച് ഹാര്‍ബ്ബര്‍ ആക്ഷന്‍കമ്മിറ്റി നേതാക്കളായ യാക്കൂബ് കെ ആലുങ്ങല്‍ സെയതലവി പുളിക്കലകത്ത് എ്ന്നിവര്‍ ആരോപിച്ചു.

മലപ്പുറത്തെ പടിഞ്ഞാറന്‍ മേഖലയിലെപല പഞ്ചായത്തുകളിലും ലീഗിനകത്ത് രൂക്ഷമായ ആഭ്യന്തര പ്രശ്‌നങ്ങള്‍ നിലവിലുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയില്‍ പരപ്പനങ്ങാടിയിലെ ഹാര്‍ബര്‍ വിഷയം രൂക്ഷമായാല്‍ അത് തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്ന് മുന്നില്‍ കണ്ടാണ് ലീഗ് നേതൃത്വം ഇത്തരമൊരുറപ്പ് നല്‍കിയതെന്നാണ് കരുതപ്പെടുന്നത്.

 

Share news
error: Content is protected !!
Scroll to Top