ടാറിങ് പൂര്‍ത്തിയായി, വഴിവിളക്കുകളും സ്ഥാപിച്ചു; മൂന്നുമാസംമുമ്പേ പാലാരിവട്ടം പാലം റെഡി

 

പാലാരിവട്ടം മേൽപ്പാലത്തിന്റെ അവസാനവട്ട മിനുക്കുപണികൾ പുരോഗമിക്കുന്നു

കൊച്ചി: യുഡിഎഫിന്റെ അഴിമതിയില്‍ അല്‍പ്പായുസ്സായി അടച്ച പാലാരിവട്ടം മേല്‍പ്പാലം വീണ്ടും ഗതാഗതയോഗ്യമായി. പുനര്‍നിര്‍മാണം ജൂണില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും മൂന്നുമാസംമുമ്പേ പൂര്‍ത്തിയാക്കി. ശനിയാഴ്ചമുതല്‍ പാലം ഗതാഗതയോഗ്യമാണെന്ന് സംസ്ഥാന പൊതുമരാമത്തുവകുപ്പിനെയും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനെയും (ആര്‍ബിഡിസികെ) ഡിഎംആര്‍സി അറിയിച്ചു. ടാറിങ് പൂര്‍ത്തിയായി. വഴിവിളക്കുകളും സ്ഥാപിച്ചു. അവസാന മിനുക്കുപണികള്‍ വെള്ളിയാഴ്ച രാത്രിയോടെ തീരും. ഭാരപരിശോധന അടക്കമുള്ള ജോലികള്‍ ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് 24 മണിക്കൂര്‍ നിരീക്ഷണത്തിനുശേഷമാണ് ഡിഎംആര്‍സി വെള്ളിയാഴ്ച റിപ്പോര്‍ട്ട് കൈമാറിയത്.

മുന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 47.70 കോടി രൂപയ്ക്കാണ് പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിന് കരാര്‍ നല്‍കിയത്. ആര്‍ഡിഎസ് പ്രോജക്ട് ആയിരുന്നു കരാറുകാര്‍. 2014 സെപ്തംബറില്‍ പണി തുടങ്ങി. 2016 ഒക്ടോബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്തു. പക്ഷേ, 2017 ജൂലൈയില്‍ പാലം പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. തുടര്‍ന്ന് വിവിധ പരിശോധനകളുടെ തുടര്‍ച്ചയായി ഗുരുതര ബലക്ഷയം എന്ന് മദ്രാസ് ഐഐടിയുടെ പഠന റിപ്പോര്‍ട്ട് ലഭിച്ചു. ഇതോടെ 2019 മെയ് ഒന്നിന് പാലം അടച്ചു. സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ഒപ്പം പൊളിച്ചുപണിയാന്‍ തീരുമാനിച്ചു.

എന്നാല്‍, ഭാരപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് എന്‍ജിനിയര്‍മാരുടെ സംഘടന നിയമനടപടി തുടങ്ങി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നിര്‍മാണം വൈകി. സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. പാലം പൊളിച്ചുപണിയാന്‍ സുപ്രീംകോടതി അനുവദിച്ചു. ഇതോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഡിഎംആര്‍സിയെ നിര്‍മാണ ചുമതല എല്‍പ്പിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കായിരുന്നു കരാര്‍.

യുഡിഎഫ് കാലത്തെ നിര്‍മാണത്തില്‍ അഴിമതി നടന്നതായി അന്വേഷണത്തില്‍ തെളിഞ്ഞതോടെ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അടക്കമുള്ളവര്‍ അറസ്റ്റിലായി. നിയമനടപടികള്‍ തുടരുന്നതിനിടെയാണ് പാലം വീണ്ടും നാടിന് സമര്‍പ്പിക്കുന്നത്.

ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഇ ശ്രീധരന്റെ അഭിനന്ദനം

പാലാരിവട്ടം പാലം പുതുക്കിപ്പണിത ഊരാളുങ്കല്‍ സൊസൈറ്റിയെ പ്രശംസിച്ച് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍. ഭാരപരിശോധന കഴിഞ്ഞ പാലാരിവട്ടം പാലത്തില്‍ അന്തിമപരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഊരാളുങ്കല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചത്.

”അഞ്ചു മാസത്തിനുള്ളില്‍ പാലത്തിന്റെ പണി തീര്‍ക്കാനായതില്‍ കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റിയെ പ്രത്യേകം അഭിനന്ദിക്കുന്നു. വിസ്മയിപ്പിക്കുന്ന വേഗതയിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിശ്ചയിച്ചതിലും മൂന്നുമാസം മുമ്പേ പാലം പുനര്‍നിര്‍മിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കാനാകുന്നത് വലിയ നേട്ടമാണ്”- ഇ ശ്രീധരന്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top