പാകിസ്ഥാന്‍ പുറത്ത്, ഏഷ്യാ കപ്പില്‍ ഇന്ത്യ- ശ്രീലങ്ക ഫൈനല്‍ കലാശപ്പോരിന്

കൊളംബൊ: ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ പുറത്ത്. ഇന്ത്യ- ശ്രീലങ്ക ഫൈനല്‍ കലാശപ്പോരിന്. അവസാന പന്ത് വരെ നീണ്ടുനിന്ന ത്രില്ലറില്‍ ശ്രീലങ്കയോട് രണ്ട് വിക്കറ്റിന് തോറ്റാണ് പാകിസ്ഥാന്‍ പുറത്തായത്. ഞായറാഴ്ച്ച നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യയാണ് ആതിഥേയരുടെ എതിരാളി. കൊളംബോ, പ്രമദാസ സ്റ്റേഡിയത്തില്‍ മഴയെ തുടര്‍ന്ന് മത്സരം 42 ഓവറാക്കി ചുരുക്കിയിരുന്നു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സാണ് നേടിയത്. 86 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക അവസാന പന്തില്‍ വിജയലക്ഷ്യം മറികടന്നു. 91 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. എന്നാല്‍ 47 പന്തില്‍ 49 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ചരിത് അസലങ്ക ലങ്കയുടെ വിജയത്തില്‍ നിര്‍ണാക പങ്കുവഹിച്ചു.

അവസാന ഓവറില്‍ ശ്രീലങ്കയ്ക്ക് ജയിക്കാന്‍ എട്ട് റണ്‍. ആദ്യ നാല് പന്ത് വരെ മത്സരം പാകിസ്ഥാന്റെ കയ്യിലായിരുന്നു. രണ്ട് റണ്‍ മാത്രമാണ് ആദ്യ നാല് പന്തില്‍ വന്നത്. പ്രമോദ് മദുഷന്‍ (1) റണ്ണൗട്ടാവുകയും ചെയ്തു. എന്നാല്‍ സമന്‍ ഖാന്റെ അഞ്ചാം പന്ത് അലങ്കയുടെ ബാറ്റില്‍ തട്ടി ബൗണ്ടറിയിലേക്ക്. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍. സ്‌ക്വയര്‍ ലെഗ് തട്ടിയിട്ട് അസലങ്ക രണ്ട് റണ്‍ ഓടിയെടുത്തു. ശ്രീലങ്ക ഫൈനലിലേക്ക്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top