പുതിയ പോസിറ്റീവ് കേസുകളില്ല ; 11 പേരുടെ പരിശോധന ഫലം നെഗറ്റീവ്

കോഴിക്കോട്: നിപ പരിശോധനയില്‍ ഇന്ന് (സെപ്റ്റംബര്‍ 16) പുതിയ പോസിറ്റീവ് കേസുകളില്ലെന്നും പരിശോധക്കയച്ച സാംപിളുകളില്‍ 11 എണ്ണം കൂടി നെഗറ്റീവാണെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിപ പോസിറ്റീവ് ആയ വ്യക്തികളുമായി അടുത്ത സമ്പര്‍ക്കമുള്ള ഹൈ റിസ്‌കിലുള്ളവരുടെ സാംപിളുകളാണ് നെഗറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇതുവരെ പരിശോധിച്ച സാംപിളുകളില്‍ മരണപ്പെട്ടവരുടേത് ഉള്‍പ്പെടെ ആറെണ്ണമാണ് പോസിറ്റീവ് ആയതെന്നും മന്ത്രി പറഞ്ഞു.

രണ്ടു കുട്ടികളടക്കം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 21 പേരാണ് ഐസൊലേഷനില്‍ ഉള്ളത്. രോഗികള്‍ ചികിത്സയിലുള്ള ആശുപത്രികളില്‍ എല്ലാം മെഡിക്കല്‍ ബോര്‍ഡ് നിലവില്‍ വന്നിട്ടുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.

അവസാനം പോസിറ്റീവ് ആയ വ്യക്തിയുടെ കോണ്‍ട്രാക്ട് ട്രേസിംഗ് പൂര്‍ത്തിയാക്കുക എന്നതാണ് ഇന്ന് പ്രധാനമായും ചെയ്യുന്നത്. കൂടാതെ പോസിറ്റീവായിട്ടുള്ള രോഗികളുടെ ഏതെങ്കിലും കോണ്‍ടാക്ട് വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തുകയും ചെയ്യും.

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച 19 കോര്‍ കമ്മിറ്റികളും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. സാംപിള്‍ ശേഖരണത്തിന് രോഗികളെ എത്തിക്കുന്നതിന് കൂടുതല്‍ ആംബുലന്‍സ് വിട്ട് നല്‍കാനും തീരുമാനമായി. മറ്റ് ജില്ലകളില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരുടെ സാംപിള്‍ ഭൂരിഭാഗവും ഇന്നത്തോടെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

ട്രീറ്റ്‌മെന്റ്, ഐസൊലേഷന്‍, ഡിസ്ചാര്‍ജ് തുടങ്ങിയവക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള എല്ലാ കാര്യങ്ങളും പാലിക്കപ്പെടുന്നുണ്ട്. 27 സെല്‍ഫ് റിപ്പോര്‍ട്ടിംഗ് കോളുകളാണ് ഇന്ന് ഇതുവരെ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.

കോര്‍പ്പറേഷന്‍ പരിധിയിലും ഫറോഖ് മുനിസിപ്പാലിറ്റിയിലും കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച ഇടങ്ങളില്‍ യോഗം ചേര്‍ന്ന് വിശദമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും താഴെത്തട്ടില്‍ വരെ പ്രവര്‍ത്തനം നടത്തുന്നതിന് സാധിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പരിധിയിലെല്ലാം യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്. ജില്ലയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം വളരെ ഫലപ്രദമായാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. കണ്ടൈയിന്‍മെന്റ് സോണുകളിലെയും മറ്റ് താല്പര്യമുള്ള വിദ്യാലയങ്ങള്‍ക്കും കൈറ്റ് ജി സ്യൂട്ട് പ്ലാറ്റ്‌ഫോം മുഖേന ഓണ്‍ലൈന്‍ ക്ലാസുകള്‍ നടപ്പിലാക്കാം. ഇതിനായി തെരഞ്ഞെടുക്കപ്പെട്ട മൂന്ന് അധ്യാപകര്‍ക്ക് ഇന്ന് രാത്രി ഓണ്‍ലൈനായി പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ കലക്ടര്‍ എ ഗീത, എ ഡി എം സി.മുഹമ്മദ് റഫീഖ് എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top